ബി.ജെ.പിയെ പിടിച്ചു കുലുക്കി ഫണ്ട് തിരിമറി വിവാദം: തിരിഞ്ഞുകുത്തി പ്രസിഡന്റിന്റെ പ്രസ്താവന

ബി.ജെ.പിയെ പിടിച്ചു കുലുക്കി ഫണ്ട് തിരിമറി വിവാദം: തിരിഞ്ഞുകുത്തി പ്രസിഡന്റിന്റെ പ്രസ്താവന

സംസ്ഥാന തെരഞ്ഞെടുപ്പിനായി ബി.ജെ.പി ദേശീയ നേതൃത്വം അനുവദിച്ച ഫണ്ടില്‍ സംസ്ഥാന ഘടം വന്‍ ക്രമക്കേട് നടത്തിയതായ ആരോപണം പുതിയ തലത്തിലേക്ക്. ആരോപണങ്ങള്‍ നിഷേധിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പ്രസ്താവന പുതിയ ചോദ്യങ്ങളാണ് ഉയര്‍ത്തിയത്. ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ അച്ചടക്ക നടപടി സാധാരണമാണെന്നും ഇത്തരം ആഭ്യന്തര കാര്യങ്ങള്‍ പൊതുജനങ്ങളെയോ മാധ്യമങ്ങളെയോ അറിയിക്കണ്ടതില്ലെന്നുമാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയിലുള്ളത്. വിവാദം കേരള ബിജെപിയെ പിടിച്ചുകുലുക്കുക്കുകയാണ്. മഞ്ഞുമലയുടെ അഗ്രം മാത്രമാണ് പുറത്തുവന്നതെന്നും പാര്‍ട്ടി അക്കൗണ്ടുകള്‍ വിശദമായി ഓഡിറ്റ് ചെയ്യാന്‍ രാജീവ് ചന്ദ്രശേഖര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. നിരവധി സംസ്ഥാന നേതാക്കള്‍ സംശയദൃഷ്ടിയിലാണ്. ഒരു സംസഥാന സെക്രട്ടറി, ഒരു സംസ്ഥാന കമ്മിറ്റിയംഗം, ഒരു മേഖലാ സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് തിരിമറി ആരോപണം. മറ്റൊരു സെക്രട്ടറിക്കും യൂത്ത് നേതാവിനുമെതിരെയും ചിലര്‍ രംഗത്തു വന്നിട്ടുണ്ട്.  ദേശീയ നേതൃത്വത്തില്‍ നിന്ന് കിട്ടിയ ഫണ്ട് ജില്ലാ ഘടകങ്ങള്‍ക്ക് വീതിച്ചുനല്‍കുമ്പോഴാണ് തിരിമറി നടന്നത്. 

സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം വിവാദം അവസാനിപ്പിക്കുുന്നതിനു പകരം ഫണ്ട് ദുരുപയോഗം നടന്നെന്ന സംശയത്തിന് ബലം നല്‍കുന്നതാണ്. കേന്ദ്രനേതൃത്വം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി അയച്ച കോടിക്കണക്കിന് രൂപ ജില്ലകള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും പൂര്‍ണമായി ലഭിച്ചില്ലെന്നായിരുന്നു വ്യാപകമായി പരാതി ഉയര്‍ന്നത്.. ഇത് ഭരണപരമായ വീഴ്ചയായാണ് ആദ്യം കണ്ടതെങ്കിലും പരാതി വ്യാപകമാണെന്ന് കണ്ടെത്തി. ചില നേതാക്കള്‍ തിരിമറി നടത്തിയതാണോയെന്ന സംശയം ബലപ്പെടുകയും ചെയ്തു. ഇതോടെയാണ് കേന്ദ്ര നേതൃത്വം ഇടപെട്ടത്. തുടര്‍ന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ വിശദമായി ഓഡിറ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കി. വിവാദം തിരഞ്ഞെടുപ്പ് ഫണ്ടില്‍ മാത്രം ഒതുങ്ങുന്നില്ല. കേന്ദ്രനേതൃത്വം സൗജന്യമായി നല്‍കിയ പാര്‍ട്ടി പതാകകള്‍ ഉപയോഗിക്കാതെ സ്വകാര്യ ഏജന്‍സിയില്‍ നിന്ന് പതാകകള്‍ വാങ്ങുകയും അതിലൂടെ വന്‍ കമ്മീഷന്‍ കൈപ്പറ്റുകയും ചെയ്‌തെന്ന ഗുരുതര ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ചില നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചെന്ന പേരില്‍ പ്രചരിക്കുന്ന സര്‍ക്കുലര്‍ വ്യാജമാണെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ വാദം. എനനാല്‍ ഫണ്ട് ഓഡിറ്റ് നടക്കുന്നതും പരാതികള്‍ പരിശോധിക്കുന്നതും അദ്ദേഹം നിഷേധിച്ചിട്ടില്ല. ആരോപണവിധേയരായ നേതാക്കളെ താല്‍ക്കാലികമായി ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് നിഷേധിച്ചു.തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയെന്ന് ആഘോഷിച്ച കേരള ബിജെപി, ഇപ്പോള്‍ സ്വന്തം തിരഞ്ഞെടുപ്പ് ഫണ്ടിന്റെ കണക്ക് പറയേണ്ട അവസ്ഥയിലാണ്. ഓഡിറ്റ് പൂര്‍ത്തിയായാല്‍ ആരുടെയൊക്കെ സ്ഥാനം തെറിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.