കപ്പൽ മോചിപ്പിക്കാൻ ഇന്ത്യാ ​ഗവണ്മെന്റ് ഇടപെടുന്നില്ല, ജോലിക്കാർ ഭീഷണിയിൽ

കപ്പൽ മോചിപ്പിക്കാൻ ഇന്ത്യാ ​ഗവണ്മെന്റ് ഇടപെടുന്നില്ല, ജോലിക്കാർ ഭീഷണിയിൽ


ഇക്വറ്റോറിയൽ ഗിനി ഭരണകൂടം കസ്റ്റഡിയിലെടുത്ത മൂന്നു മലയാളികളടക്കമുള്ള കപ്പൽ മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല. തങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് ആവർത്തിച്ച് അറിയിച്ചിട്ടും വിദേശ കാര്യ മന്ത്രാലയമോ ആഭ്യന്തര മന്ത്രാലയമോ ഇടപെടുന്നില്ല. അതിനിടെ സമുദ്രാതിർത്തി ലംഘിച്ചതിന് തടവിലാക്കപ്പെട്ട മലയാളികൾ ഉൾപ്പെടെയുള്ള കപ്പൽ നൈജീരിയക്ക് കൈമാറുമെന്ന് എക്വറ്റോറിയൽ ഗിനി സർക്കാർ. കപ്പൽ കൈമാറുമെന്ന് അറിയിച്ച് ഇക്വറ്റോറിയൽ ഗിനി വൈസ് പ്രസിഡന്റ് ട്വീറ്റ് ചെയ്തു. കപ്പലിന്റെ നിയന്ത്രണവും രാജ്യത്തെ സൈന്യം ഏറ്റെടുത്തിട്ടുണ്ട്. ഇതിനിടെ സഹായം അഭ്യർത്ഥിച്ച് വീണ്ടും കപ്പൽ ജീവനക്കാർ വീഡിയോ പുറത്ത് വിട്ടു.
പതിനാറ് ഇന്ത്യക്കാർ ഉൾപ്പെടുന്ന ഹീറോയിക് ഇഡുൻ കപ്പലിന്റെ തൊട്ടടുത്ത് നൈജീരിയൻ നാവികസേന കപ്പൽ രണ്ട് ദിവസമായിട്ടുണ്ട്. ഏത് നിമിഷവും കപ്പൽ കസ്റ്റഡിയിൽ എടുത്ത് ജീവനക്കാരെ അറസ്റ്റ് ചെയ്യുമെന്നതാണ് കപ്പലിലെ ജീവനക്കാരുടെ ആശങ്ക. ഇതിന് പിന്നാലെ എക്വറ്റോറിയൽ ഗിനി വൈസ് പ്രസിന്റ് ടെഡിൻഗ്വേമ കപ്പൽ കൈമാറുമെന്ന് ട്വീറ്റും ചെയ്തു. നൈജീരിയൻ സമുദ്രാതിർത്തിയിൽ നിന്ന് രക്ഷപ്പെട്ട് എത്തിയതിനാലാണ് ഇവരെ കൈമാറുന്നതെന്നാണ് എക്വേറ്റോറിയൽ ഗിനി സർക്കാരിന്റെ വാദം. സമുദ്രാതിർത്തി ലംഘിച്ചതിന് കപ്പൽ കമ്പനിയിൽ നിന്ന് ഇരുപത് ലക്ഷം ഡോളർ പിഴ ഈടാക്കിയതിന് ശേഷമാണ് ഈ കൈമാറ്റം. ക്രൂഡ് ഓയിൽ മോഷണം അടക്കമുള്ള ആരോപണമാണ് നൈജീരിയ കപ്പലിനെതിരെ ഉന്നയിക്കുന്നത്.