ഫ്രാൻസിൽ ഇൻഫോസിസിനെതിരെ കർശന നടപടി; തൊഴിൽ നിയമലംഘനത്തിന് വൻ പിഴ
ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നതിലെ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് ഫ്രഞ്ച് തൊഴിൽ അതോറിറ്റി ഇൻഫോസിസിന് 175,000 യൂറോ പിഴ ചുമത്തി.
പാരീസ്: യൂറോപ്പിലെ തൊഴിൽ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ഐ.ടി. മേഖലയിലെ വമ്പന്മാരായ ഇൻഫോസിസിന് വൻ തിരിച്ചടി. ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്ന സംവിധാനത്തിലെ ഗുരുതരമായ നിയമലംഘനം കണ്ടെത്തിയ സാഹചര്യത്തിൽ വന്‍ തുക പിഴ ചുമത്തിയിരിക്കുകയാണ് ഫ്രഞ്ച് ലേബര്‍ അതോറിറ്റി. 175,000 യൂറോ (ഏകദേശം 2 കോടി രൂപ) യാണ് പിഴ ചുമത്തിയിരിക്കുന്നത്. ഫ്രാന്‍സിലെ പ്രാദേശിക തൊഴില്‍ അതോറിറ്റിയായ DRIEETS lle-de France നടത്തിയ പരിശോധനയിലാണ് ഗുരുതരമായ വീഴ്ച്ച കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് പിഴശിക്ഷ പ്രഖ്യാപിച്ചത്.
അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം, ജോലി സമയം രേഖപ്പെടുത്തുന്ന സംവിധാനത്തിന്റെ വിശ്വാസ്യത, ഓഡിറ്റ് ചെയ്യാൻ കഴിയുന്ന രീതിയിൽ രേഖകൾ സൂക്ഷിക്കുന്നതിലെ പോരായ്മകൾ, കൂടാതെ ചില വിഭാഗം ജീവനക്കാർക്ക് സ്വന്തം ജോലി സമയ വിവരങ്ങൾ നിരീക്ഷിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തത് എന്നിവയാണ് പ്രധാന വീഴ്ചകളായി ചൂണ്ടിക്കാട്ടിയത്. ഫ്രാൻസിലെ തൊഴിൽ നിയമങ്ങൾ പ്രകാരം,തൊഴിലാളികളുടെ ജോലി സമയം കൃത്യമായും സുതാര്യമായും രേഖപ്പെടുത്തണമെന്ന് നിർബന്ധമാക്കുന്ന സാഹചര്യത്തിലാണ് ഇൻഫോസിസിനെതിരായ നടപടി ശ്രദ്ധേയമാകുന്നത്.