ഇനി ബിരുദത്തിന് പ്ലസ് ടു നിർബന്ധമല്ല; ഐ.ടി.ഐ, പോളിടെക്നിക് കഴിഞ്ഞവർക്കും നേരിട്ട് പ്രവേശനം

Plus Two No Longer Mandatory for Degree Admissions in Kerala; Higher Education Department Issues Order

ഇനി ബിരുദത്തിന് പ്ലസ് ടു നിർബന്ധമല്ല; ഐ.ടി.ഐ, പോളിടെക്നിക് കഴിഞ്ഞവർക്കും നേരിട്ട് പ്രവേശനം

തിരുവനന്തപുരം: "പ്ലസ് ടു കഴിഞ്ഞാലേ ബിരുദത്തിന് പോകാനാകൂ" എന്ന പതിവ് ധാരണ ഇനി മാറുകയാണ്. സംസ്ഥാനത്ത് ഇനി മുതൽ പ്ലസ് ടു മാത്രം ബിരുദ പഠനത്തിലേക്കുള്ള ഏക വഴി അല്ല. ഐ.ടി.ഐയും പോളിടെക്നിക് ഡിപ്ലോമയും വിജയിച്ചവർക്കും വിവിധ സർവകലാശാലകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ലഭിക്കും.

ഇതു സംബന്ധിച്ച യോഗ്യതകൾ വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ദേശീയ ക്രെഡിറ്റ് ഫ്രെയിംവർക്ക് (NCrF) അടിസ്ഥാനമാക്കിയുള്ള ഈ പുതിയ സംവിധാനം 2027–28 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരും.

പത്താം ക്ലാസിന് ശേഷം രണ്ട് വർഷത്തെ ഐ.ടി.ഐ കോഴ്സ് വിജയിച്ചവർക്ക് ബിരുദ കോഴ്സിന്റെ ഒന്നാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.

അതേസമയം, പത്താം ക്ലാസിന് ശേഷം മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പൂർത്തിയാക്കിയവർക്കും പന്ത്രണ്ടാം ക്ലാസിന് ശേഷം രണ്ട് വർഷത്തെ ഡിപ്ലോമ നേടിയവർക്കും ബിരുദ കോഴ്സിന്റെ രണ്ടാം വർഷത്തിലേക്ക് (മൂന്നാം സെമസ്റ്റർ) ലാറ്ററൽ എൻട്രിയിലൂടെ പ്രവേശനം നേടാം.

വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിലേക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുകയും അക്കാദമിക് പുരോഗതിക്ക് പുതിയ വഴികൾ തുറക്കുകയും ചെയ്യുന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പുതിയ ഉത്തരവ് എല്ലാ സർവകലാശാലകളിലും നടപ്പാക്കാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ പ്രത്യേക സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഐ.ടി.ഐയും പോളിടെക്നിക് യോഗ്യതയും പ്ലസ് ടുവിന് തുല്യമായി പരിഗണിച്ചാണ് പുതിയ പ്രവേശന സംവിധാനം നടപ്പാക്കുന്നത്. രണ്ട് വർഷത്തെ ഐ.ടി.ഐ കോഴ്സിനും മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമയ്ക്കും അടിസ്ഥാന യോഗ്യത പത്താം ക്ലാസാണ്. കൂടാതെ, ബിരുദ പഠനത്തിന് ആവശ്യമായ ഭാഷാ പ്രാവീണ്യം ഉറപ്പാക്കാൻ ഓൺലൈൻ ഭാഷാ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാൽ മതിയെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.