യുഡിഎഫിൽ വീണ്ടും അസ്വാരസ്യം; ജോസഫ് വിഭാഗത്തിന്റെ അതൃപ്തിക്ക് പിന്നിൽ കോൺഗ്രസോ?

തോമസ് ഉണ്ണിയാടൻ വിഷയവും അധികാരപങ്കാളിത്തവും സീറ്റ് വിഭജനവും ചൂണ്ടിക്കാട്ടി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ കോൺഗ്രസിനെതിരായ അതൃപ്തി ശക്തമാകുന്നു

Sep 20, 2026 - 20:33
Updated: 8 hours ago
0
യുഡിഎഫിൽ വീണ്ടും അസ്വാരസ്യം; ജോസഫ് വിഭാഗത്തിന്റെ അതൃപ്തിക്ക് പിന്നിൽ കോൺഗ്രസോ?

യു.ഡി.എഫ് മുന്നണിയില്‍ വീണ്ടും രാഷ്ട്രീയ അസ്വാരസ്യങ്ങള്‍ പുകയുകയാണ്. ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ കോണ്‍ഗ്രസ് ബോധപൂര്‍വ്വം ഒതുക്കാന്‍ ശ്രമിക്കുകയാണോ എന്ന സംശയമാണ് ഇപ്പോള്‍ രാഷ്ട്രീയ കോണുകളില്‍ നിന്നും ഉയരുന്നത്. പുതിയ സംഭവവികാസങ്ങളും മുന്‍കാല അനുഭവങ്ങളും പരിശോധിക്കുമ്പോള്‍ ജോസഫ് വിഭാഗത്തിന്റെ ഈ കടുത്ത അതൃപ്തിക്ക് കൃത്യമായ കാരണങ്ങളുണ്ട് എന്ന പറയുന്നതില്‍ തെറ്റ് പറയാനാകില്ല. ഇരിങ്ങാലകുട എംഎല്‍എ തോമസ് ഉണ്ണിയാടനെ അകമഴിഞ്ഞ് കോണ്‍ഗ്രസ് പിന്തുണയ്ക്കുമ്പോള്‍ അത് ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടാക്കുന്നുണ്ട്. കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നുവെന്നാണ് പി.ജെ. ജോസഫിന്റെ പരാതി. ജോസഫ് ഗ്രൂപ്പിന്റെ ആഭ്യന്തര കാര്യങ്ങളില്‍ തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ അനാവശ്യമായി ഇടപെടുകയും തോമസ് ഉണ്ണിയാടന് വലിയ സ്വീകരണം നല്‍കുകയും ചെയ്തത് പാര്‍ട്ടിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയായാണ് ജോസഫും കൂട്ടരും കാണുന്നത്. തങ്ങളുടെ വിഷയങ്ങളില്‍ കോണ്‍ഗ്രസ് അനാവശ്യമായി തലയിടുന്നു എന്ന വികാരം അണികളില്‍ ശക്തമാണ്. ഇതിന് പുറമേ, സ്വീകരണ വേദിയില്‍ ടി.എന്‍. പ്രതാപന്‍ നടത്തിയ പ്രസംഗം അതിരുകടന്നതായി ജോസഫ് വിഭാഗം ചൂണ്ടിക്കാണിക്കുന്നുണ്ട്. തോമസ് ഉണ്ണിയാടന്റെ പിതാവ് ജോസഫ് ഗ്രൂപ്പില്‍ സ്വാധീനമില്ലാത്തതുകൊണ്ടാണ് അദ്ദേഹം തഴയപ്പെട്ടതെന്ന തരത്തിലുള്ള പരാമര്‍ശമാണ് പ്രതാപന്‍ നടത്തിയതെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിമര്‍ശനം. നൂറുകണക്കിന് കേരള കോണ്‍ഗ്രസുകാരെ സാക്ഷിനിര്‍ത്തിയുള്ള ഈ പരാമര്‍ശം വിവാദമായതോടെ കേരള കോണ്‍ഗ്രസിന്റെ അതൃപ്തി പരസ്യമായി പുകഞ്ഞു. വിഷയം യു.ഡി.എഫ് നേതൃത്വത്തെയും അറിയിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന വിമര്‍ശനവും ജോസഫ് വിഭാഗത്തിനുണ്ട്. മുന്‍പ് തിരഞ്ഞെടുപ്പ് സമയത്ത് ജോസഫ് വിഭാഗത്തിന് അര്‍ഹതപ്പെട്ട സീറ്റുകളുടെ എണ്ണം കോണ്‍ഗ്രസ് നേതൃത്വം വെട്ടിക്കുറച്ചുവെന്ന പരാതിയും പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നു. മുന്നണിയുടെ വിജയത്തിനായി പല വിട്ടുവീഴ്ചകളും ചെയ്തിട്ടും അതിനനുസരിച്ചുള്ള അര്‍ഹമായ പ്രാതിനിധ്യം സീറ്റ് വിഭജനത്തില്‍ ലഭിച്ചില്ലെന്ന അമര്‍ഷം ഇപ്പോഴും ശക്തമാണ്. ഇടുക്കി അടക്കമുള്ള സീറ്റുകള്‍ കോണ്‍ഗ്രസിന് കൈമാറേണ്ടി വന്നതും കോതമംഗലം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചതുമെല്ലാം ജോസഫ് വിഭാഗം ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോള്‍ രണ്ട് മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന ജോസഫ് വിഭാഗത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നും പരാതിയുണ്ട്. എട്ട് സീറ്റുകളില്‍ മത്സരിച്ച് ഏഴിലും വിജയിച്ച ജോസഫ് ഗ്രൂപ്പിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയുമാണ് ലഭിച്ചത്. ചില കോര്‍പ്പറേഷന്‍ ഭരണവും ക്യാബിനറ്റ് റാങ്ക് പദവിയും ലക്ഷ്യമിട്ടിരുന്നെങ്കിലും അതിനും കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നാണ് ആരോപണം. അതേസമയം പുതിയ പാര്‍ട്ടിയുണ്ടാക്കാനുള്ള നീക്കം നടത്തുന്ന തോമസ് ഉണ്ണിയാടന് തൃശൂര്‍ ഡി.സി.സി പിന്തുണ നല്‍കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിനിടെ എല്‍.ഡി.എഫില്‍ തുടരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പിന്തുണ ഉണ്ണിയാടന്‍ വിഭാഗം തേടിയേക്കുമെന്ന ചര്‍ച്ചയും സജീവമാണ്. മാണി ഗ്രൂപ്പിന് നിലവില്‍ ഒരു എം.എല്‍.എ പോലുമില്ലാത്ത സാഹചര്യത്തില്‍ ഉണ്ണിയാടനിലൂടെ ആ കുറവ് നികത്തി പിന്നീട് യു.ഡി.എഫിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകള്‍ തേടുമെന്ന രാഷ്ട്രീയ വിലയിരുത്തലുകളും ഉയരുന്നു. എന്നാല്‍ മാണി ഗ്രൂപ്പിനെ പിളര്‍ത്തിയുള്ള നീക്കത്തിന് ഉണ്ണിയാടനും തയ്യാറല്ലെന്നാണ് സൂചന. എല്‍.ഡി.എഫ് വിടാനുള്ള സാധ്യതകള്‍ മാണി ഗ്രൂപ്പിലെ ചില നേതാക്കള്‍ പരിഗണിക്കുന്നുണ്ടെന്ന ചര്‍ച്ചകള്‍ക്കിടെയാണ് ഈ നീക്കം. സി.പി.ഐ-സി.പി.എം ഭിന്നതകള്‍ ഉള്‍പ്പെടെ എല്‍.ഡി.എഫിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും ഇതിനൊപ്പം ചര്‍ച്ചയാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ തോമസ് ഉണ്ണിയാടന്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് നിമിത്തമാകുമോ എന്നതാണ് ഇനി ശ്രദ്ധേയമായ ചോദ്യം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User