ഭൂമിയേറ്റെടുക്കലിനെതിരെ പ്രതിഷേധം ;നഷ്ടപരിഹാരത്തിൽ വ്യക്തതയില്ലെന്ന് പരാതി

ഭൂമിയേറ്റെടുക്കലിനെതിരെ പ്രതിഷേധം ;നഷ്ടപരിഹാരത്തിൽ വ്യക്തതയില്ലെന്ന് പരാതി

 നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ഒരു വ്യക്തതയും വരുത്താതെ കരിപ്പൂര്‍ വിമാനത്താവള വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടിക്കെതിരെ പ്രതിഷേധവുമായി സ്ഥലം ഉടമകള്‍. ഏകപക്ഷീയമായി സ്ഥലം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതിനെതിരെയാണ് പരാതി

കോഴിക്കോട് വിമാനത്താവളത്തിന്‍റെ റൺവേ എൻഡ് സേഫ്റ്റി ഏരിയയായ റിസയുടെ നീളം കൂട്ടാന്‍ പള്ളിക്കല്‍ പഞ്ചായത്തിലെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര‍് അനുമതി നല്‍കിയിരുന്നു. 14.5 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിന്റ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. അറുപതിലേറെ കുടുംബങ്ങളാണ് ഭൂമി വിട്ടു കൊടുക്കേണ്ടത്. എന്നാല്‍ ഭൂമി വിട്ടു കൊടുക്കുന്നവരോട് നഷ്ടപരിഹാരം ഉള്‍പ്പെടെ യാതൊരു വിധ ചര്‍ച്ചയും നടത്തിയിട്ടില്ലെന്നാണ് സമരസമിതിയുടെ പരാതി.

പ്രശ്നങ്ങള്‍ പരിഹരിച്ച് ഡിസംബറോടെ ഭൂമി ഏറ്റെടുക്കനാകുമെന്ന കണക്കുകൂട്ടലിലാണ് ജില്ലാ ഭരണകൂടം. പരിസ്ഥിതി ആഘാത പഠനം നടത്താന്‍ ഉടന്‍ ഏജന്‍സിയെ ചുമതലപ്പെടുത്തും. ഏറ്റെടുക്കുന്ന ഭൂമി റണ്‍വേക്ക് സമാനമായി നിരപ്പാക്കി കൈമാറണമെന്നാണ് വിമാനത്താവള അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.