ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് നാല് വയസ്സ്: വെറുപ്പിന്റെ രാഷ്ട്രീയത്തെ വെല്ലുവിളിച്ച ചരിത്രം

ഭാരത് ജോഡോ യാത്രയ്ക്ക് നാല് വയസ്സ്. 2022 സെപ്റ്റംബർ 7ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര 4081 കിലോമീറ്റർ പിന്നിട്ട് ഇന്ത്യയുടെ ഐക്യത്തിന്റെയും ജനാധിപത്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച ചരിത്ര മുന്നേറ്റമായി മാറി. കെസിവേണുഗോപാൽ എംപിയുടെ ലേഖനം.

Sep 07, 2026 - 09:54
Updated: 7 hours ago
0
ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് നാല് വയസ്സ്: വെറുപ്പിന്റെ രാഷ്ട്രീയത്തെ വെല്ലുവിളിച്ച ചരിത്രം

കെ.സി. വേണുഗോപാൽ എം.പി. (ജനറൽ സെക്രട്ടറി, എഐസിസി)

സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും ശക്തമായ രാഷ്ട്രീയ മുന്നേറ്റങ്ങളിലൊന്നായ **‘ഭാരത് ജോഡോ യാത്ര’**യ്ക്ക് ഇന്ന് നാല് വയസ്സ്. 2022 സെപ്റ്റംബർ 7ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര, ഇന്ത്യയുടെ വൈവിധ്യങ്ങളെയും ജനജീവിതങ്ങളെയും അടുത്തറിഞ്ഞുകൊണ്ട് മുന്നേറി. വെറുപ്പിന്റെ രാഷ്ട്രീയത്തിന് പകരം സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച യാത്ര, ജമ്മു കശ്മീരിലെ ശ്രീനഗറിൽ ദേശീയപതാക ഉയർത്തിയതോടെ ചരിത്രത്തിലെ നിർണായക അധ്യായമായി മാറി.

‘ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം’ എന്ന സന്ദേശവുമായി 136 ദിവസങ്ങളിലായി 4081 കിലോമീറ്റർ സഞ്ചരിച്ച യാത്ര 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും കടന്നുപോയി. രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് യാത്ര മുന്നോട്ടുവച്ചത്.

കന്യാകുമാരിയിൽ നിന്ന് യാത്ര ആരംഭിക്കുമ്പോൾ പലരും യാത്രയുടെ വിജയത്തെ സംശയിച്ചിരുന്നു. എന്നാൽ 2023 ജനുവരി 29ന് ശ്രീനഗറിലെ ലാൽചൗക്കിൽ ദേശീയപതാക ഉയർത്തി രാഹുൽ ഗാന്ധി യാത്ര പൂർത്തിയാക്കിയപ്പോൾ, അത് ആ സംശയങ്ങൾക്കുള്ള ശക്തമായ മറുപടിയായി.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷത്തിൽ ശ്വാസംമുട്ടിയിരുന്ന നിരവധി മനുഷ്യർ രാഹുൽ ഗാന്ധിയെന്ന സ്നേഹത്തിന്റെ പ്രതീകത്തിലേക്ക് ഓടിയെത്തിയ കാഴ്ചകൾ പൊതുപ്രവർത്തന ജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങളായിരുന്നു. ജാതി, മതം, ഭാഷ, പ്രദേശം തുടങ്ങിയ വേർതിരിവുകൾക്കപ്പുറം മനുഷ്യരെ ചേർത്തുനിർത്താനുള്ള രാഷ്ട്രീയമാണ് യാത്ര മുന്നോട്ടുവച്ചത്.

ഭാരത് ജോഡോ യാത്ര സൃഷ്ടിച്ച രാഷ്ട്രീയ ഊർജം പിന്നീട് രാജ്യത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിലും പ്രതിഫലിച്ചു. ഹിമാചൽ പ്രദേശിലെയും കർണാടകയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ കോൺഗ്രസിന്റെ തിരിച്ചുവരവിന്റെ സൂചനകളായി. അതോടൊപ്പം, വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തിനെതിരെ വിവിധ പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകതയും ശക്തമായി ഉയർന്നു.

യാത്രയിലുടനീളം രാഹുൽ ഗാന്ധി ഉയർത്തിപ്പിടിച്ച ‘ഇന്ത്യ’ എന്ന ആശയം പിന്നീട് വിശാലമായ പ്രതിപക്ഷ ഐക്യത്തിന് അടിത്തറയൊരുക്കി. ചെറുകക്ഷികൾ മുതൽ ദേശീയ പാർട്ടികൾ വരെ ഒരുമിച്ച് അണിനിരന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ മാറ്റമായിരുന്നു. അങ്ങനെയാണ് ‘ഇന്ത്യ മുന്നണി’ രൂപംകൊണ്ടത്.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഈ രാഷ്ട്രീയ മാറ്റത്തിന്റെ പ്രതിഫലനം പ്രകടമായി. കോൺഗ്രസ് 2019ലെ 52 സീറ്റുകളിൽ നിന്ന് 99 സീറ്റുകളിലേക്ക് തിരിച്ചെത്തി. പ്രതിപക്ഷ സഖ്യത്തിന് 232 സീറ്റുകൾ നേടാനും സാധിച്ചു. അതേസമയം, ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാതെ സഖ്യകക്ഷികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കേണ്ട സാഹചര്യമുണ്ടായി.

ഇതെല്ലാം ഭാരത് ജോഡോ യാത്രയുടെ നേരിട്ടുള്ള ഫലമാണെന്ന് മാത്രം പറയാനാകില്ല. എന്നാൽ രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും സംബന്ധിച്ച് ശക്തമായ പൊതുചർച്ച സൃഷ്ടിക്കുന്നതിൽ യാത്ര നിർണായക പങ്കുവഹിച്ചു എന്നത് നിഷേധിക്കാനാകാത്തതാണ്.

അടിച്ചമർത്തലുകൾക്കും ഭീഷണികൾക്കും മുന്നിൽ തളരാതെ രാജ്യത്തെ യുവത തെരുവുകളിൽ പോരാട്ടം തുടരുകയാണ്. ഏകാധിപത്യ പ്രവണതകൾക്കും ഭരണകൂടത്തിന്റെ ഭീരുത്വത്തിനും മുന്നിൽ വഴങ്ങില്ലെന്ന സന്ദേശമാണ് ഈ മുന്നേറ്റങ്ങൾ നൽകുന്നത്. ആ പോരാട്ടങ്ങൾക്ക് രാഹുൽ ഗാന്ധി നൽകുന്ന ഊർജവും ആത്മവിശ്വാസവും ചെറുതല്ല.

രാജ്യത്തിന്റെ ഹൃദയത്തിന് മുറിവേൽക്കുമ്പോഴൊക്കെ ആ മുറിവുകൾ തുന്നിച്ചേർക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ട്. ഗാന്ധിയും നെഹ്റുവും അംബേദ്കറും മൗലാനാ അബുൽ കലാം ആസാദും ഉൾപ്പെടെയുള്ള നേതാക്കൾ പതിറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെയും ത്യാഗത്തിലൂടെയും സംരക്ഷിച്ച ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇന്നും തുടരുന്നത്.

ഭാരത് ജോഡോ യാത്ര അവസാനിച്ചിട്ടില്ല. അത് ഒരു യാത്രയിൽ നിന്ന് ഒരു രാഷ്ട്രീയ ആശയമായി മാറിയിരിക്കുന്നു. വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കടകൾ തുറക്കുക എന്ന സന്ദേശം ഇന്നും പ്രസക്തമാണ്. ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള ആ യാത്ര തുടരുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User