പ്രളയ രക്ഷാപ്രവർത്തനത്തിന് പോയ വാഹനത്തിന് പിഴ; എം.വി.ഡിയോട് വിമർശനവുമായി അബിൻ വർക്കി

പ്രളയ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തിൽ അമലിനും ആർദ്രയ്ക്കും പൂർണ പിന്തുണ പ്രഖ്യാപിച്ച് എംവിഡി നടപടിക്കെതിരെ ശക്തമായി പ്രതികരിച്ച് ആറന്മുള എംഎൽഎ അബിൻ വർക്കി.

Sep 06, 2026 - 15:11
Updated: 2 hours ago
0
പ്രളയ രക്ഷാപ്രവർത്തനത്തിന് പോയ വാഹനത്തിന് പിഴ; എം.വി.ഡിയോട് വിമർശനവുമായി അബിൻ വർക്കി

പത്തനംതിട്ട: പ്രളയ രക്ഷാപ്രവർത്തനത്തിനായി ഉപയോഗിച്ച ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ പേരിൽ മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയ സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ആറന്മുള എംഎൽഎ അബിൻ വർക്കി. രക്ഷാപ്രവർത്തനത്തിനിടെ വാഹനവുമായി എത്തിയ അമലിനും ഭാര്യ ആർദ്രയ്ക്കും പൂർണ പിന്തുണ പ്രഖ്യാപിച്ച എംഎൽഎ, അടൂരിൽ വാഹനം പരിശോധിച്ചപ്പോൾ ഉദ്യോഗസ്ഥൻ ‘നിന്നോട് ആരെങ്കിലും നിർബന്ധിച്ചോ രക്ഷാപ്രവർത്തനത്തിന് പോകാൻ?’ എന്ന് ചോദിച്ചതായും ആരോപിച്ചു.

ജൂലൈ 31 രാത്രിയുണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ ആറന്മുള ക്ഷേത്ര പരിസരത്ത് നിരവധി പേർ കുടുങ്ങിയപ്പോഴാണ് അമലും ആർദ്രയും ഓഫ് റോഡ് വാഹനവുമായി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. തുടർന്നുള്ള ദിവസങ്ങളിലും ഇവർ രക്ഷാപ്രവർത്തനം നടത്തിയതായി അബിൻ വർക്കി പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെ സാധനങ്ങൾ വാങ്ങാനായി അടൂരിലെത്തിയപ്പോഴാണ് എംവിഡി വാഹനം പരിശോധിച്ച് പിഴ ചുമത്തിയത്. ആദ്യം ചുമത്തിയ 5,250 രൂപ പിഴ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി അടച്ചതായും, വാഹനത്തിലെ അധിക ലൈറ്റുകൾ നീക്കം ചെയ്ത് അതിന്റെ ദൃശ്യങ്ങൾ എംവിഡിക്ക് കൈമാറിയതായും എംഎൽഎ വ്യക്തമാക്കി.

വിഷയം ഗതാഗത വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായതായും അബിൻ വർക്കി പറഞ്ഞു. എന്നാൽ പിന്നീട് ഹൈക്കോടതി വാഹനത്തിന് കൂടുതൽ പിഴ അടയ്ക്കണമെന്ന് ഉത്തരവിട്ടതോടെയാണ് വിവാദം വീണ്ടും ശക്തമായത്. ഹൈക്കോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് വ്യക്തമാക്കിയ അബിൻ വർക്കി, പ്രളയസമയത്ത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവരെ സംരക്ഷിക്കേണ്ടത് ജനപ്രതിനിധിയുടെ ഉത്തരവാദിത്തമാണെന്നും പറഞ്ഞു.

‘ആറന്മുളയിൽ വെള്ളം കയറിയപ്പോൾ ആറന്മുളക്കാരെ രക്ഷിക്കാൻ ആറന്മുളയിലെ ചെറുപ്പക്കാർ വണ്ടിയുമായി വന്നിട്ടുണ്ടെങ്കിൽ അവരെ സംരക്ഷിക്കാൻ ആറന്മുളയുടെ ജനപ്രതിനിധിയായ ഞാൻ ഉണ്ടാകും’ എന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു. പ്രളയത്തിൽ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്ന സമയത്ത് വെള്ളം കയറാത്ത അടൂർ ടൗണിൽ വാഹന പരിശോധന നടത്തിയത് അനൗചിത്യവും അനാവശ്യവുമാണെന്ന വിമർശനവും അബിൻ വർക്കി ഉന്നയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User