ഇൻസ്റ്റഗ്രാം വഴി പരിചയം; 14കാരികളായ രണ്ട് വിദ്യാർഥിനികളെ പീഡിപ്പിച്ച പ്രതി പിടിയിൽ
പ്രണയം നടിച്ച് വീട്ടിലെത്തിയ പ്രതി കുട്ടികളെ പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തുകയും ചെയ്തു; നേരത്തെയും പോക്സോ കേസുകളിൽ പ്രതി
കണ്ണൂർ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള രണ്ട് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ കൂവേരി സ്വദേശി കെ.വി. അനുരാജിനെയാണ് തിരുവനന്തപുരം പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്.
സുഹൃത്തുക്കളായ ഒമ്പതാം ക്ലാസ് വിദ്യാർഥിനികളെയാണ് പ്രതി പ്രണയം നടിച്ച് പീഡിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. കുട്ടികളുടെ നഗ്നദൃശ്യങ്ങളും പ്രതി പകർത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
ആദ്യം ഒരു വിദ്യാർഥിനിയെയാണ് പ്രതി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. പിന്നീട് ഇവരുടെ കൂട്ടുകാരിയുമായും ബന്ധം സ്ഥാപിച്ചു. പോത്തൻകോട് എത്തിയ പ്രതി വീട്ടിൽ ആളില്ലാത്ത സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് കൂട്ടുകാരിയെയും വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചതായാണ് റിപ്പോർട്ട്.
സംഭവത്തിന് പിന്നാലെ ഇരുവരുടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പ്രതി ബ്ലോക്ക് ചെയ്തു. പിന്നീട് മറ്റൊരു പെൺകുട്ടിയുമായി പ്രതി പ്രണയത്തിലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ആദ്യ പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോഴാണ് രണ്ടാമത്തെ കുട്ടിയുടെ വിവരങ്ങളും പുറത്തുവന്നത്.
സംഭവത്തിൽ പ്രതിക്കെതിരെ രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ണൂരിലെത്തിയാണ് പോത്തൻകോട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലും പ്രതിക്കെതിരെ നേരത്തെ രണ്ട് പോക്സോ കേസുകൾ നിലവിലുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.