'കാർ ഓടിച്ചത് ശ്രീറാം’; കെ.എം. ബഷീർ കേസിൽ പത്താം സാക്ഷിയുടെ നിർണായക മൊഴി
അപകടസമയത്ത് ബഷീർ ധരിച്ചിരുന്ന വസ്ത്രങ്ങൾ കോടതിയിൽ തിരിച്ചറിഞ്ഞു; കാർ ഉടമ വഫയെന്നും സാക്ഷി
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി. അപകടസമയത്ത് വാഹനമോടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് പത്താം സാക്ഷി ശ്രീജിത്ത് എസ് കോടതിയിൽ മൊഴി നൽകി.
അപകടസമയത്ത് കെ.എം. ബഷീർ ധരിച്ചിരുന്ന വസ്ത്രങ്ങളും സാക്ഷി വിചാരണയ്ക്കിടെ തിരിച്ചറിഞ്ഞു. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നതെന്നും സാക്ഷി മൊഴി നൽകി. അപകടത്തിനിടയാക്കിയ വാഹനത്തിന്റെ ഉടമ വഫയാണെന്നും മൊഴിയിൽ പറയുന്നു.
കേസിൽ കഴിഞ്ഞ ദിവസം ആറാം സാക്ഷി കൂറുമാറിയിരുന്നു. വാഹനം ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്ന മുൻ മൊഴിയാണ് സാക്ഷി വിചാരണയ്ക്കിടെ മാറ്റിയത്. ഇതിന് പിന്നാലെയാണ് പത്താം സാക്ഷിയുടെ മൊഴി പുറത്തുവന്നത്.
അതേസമയം, വിചാരണക്കോടതി മാറ്റിയതിനെതിരെ കെ.എം. ബഷീറിന്റെ ഭാര്യ ജസീല ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഒന്നിൽ നിന്ന് കേസ് നാലാം അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് ഹർജി. നിലവിലെ പ്രോസിക്യൂട്ടറെ മാറ്റി പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീർ വാഹനമിടിച്ച് മരിച്ചത്. കേസിലെ വിചാരണ ഇപ്പോഴും തുടരുകയാണ്.