കെ.പി.സി.സി അധ്യക്ഷൻ ആര്? അവസാന പോരിൽ കുഴൽനാടനും ഷാഫിയും
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മാത്യു കുഴൽനാടന് മുൻതൂക്കം ലഭിക്കുമ്പോൾ ഷാഫി പറമ്പിൽ വീണ്ടും സാധ്യതാ പട്ടികയിലെത്തിയത് കോൺഗ്രസിലെ അവസാനവട്ട ചർച്ചകൾക്ക് പുതിയ ട്വിസ്റ്റാകുന്നു.
മന്ത്രിസഭ രൂപികരിച്ചിട്ട് മാസം മൂന്ന് പിന്നിട്ടിരിക്കുകയാണ്. എന്നിട്ടും കെപിസിസി പ്രസിഡന്റ് പദവിയില്‍ മന്ത്രി സണ്ണി ജോസ്ഫ് തുടരുന്നുണ്ട്. ഇനിയും കാത്തിരിക്കാന്‍ വയ്യെന്നും ചുമതല ഒഴിയുമെന്നുമുള്ള സണ്ണി വക്കീലിന്റെ ഭീഷണി ഏറ്റിരിക്കുകയാണ്. ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ക്കൊടുവില്‍ അവസാന രണ്ട് പേരുകളിലേയ്ക്ക് എത്തി എന്ന് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള മാധ്യമങ.ള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രണ്ടില്‍ ഒന്നിനെ തീരുമാനിക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള നേതാവ് ദീപാ ദാസ് മുന്‍ഷി കേരളത്തിലേയ്ക്ക് പുറപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്ത് നേതാക്കളുമായി സംസാരിക്കുന്ന ദീപാ ദാസ് , ഒറ്റ പേരിലേയ്ക്ക് ചര്‍ച്ചകള്‍ ചുരുക്കി തിരികെ ഡല്‍ഹിക്ക് പറക്കും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ അധ്യക്ഷനെ തീരുമാനിക്കും. മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ മാത്യൂ കുഴല്‍നാടനാണ് ആദ്യത്തെ അവസരമെന്നാണ് പറയുന്നത്. അതേ സമയം ആദ്യം പട്ടികയുടെ പുറത്ത് നിന്നിരുന്ന ഷാഫി പറമ്പില്‍ തിരികെ സാധ്യത പട്ടികയിലേയ്ക്ക് വന്നതാണ് ട്വിസ്റ്റായി കാണുന്നത്. മുഖ്യമന്ത്രിയും സംസ്ഥാന അധ്യക്ഷനും ഒരു ജില്ലയില്‍ നിന്നായാല്‍ പാര്‍ട്ടി പ്രവര്‍ത്തനം എറണാകുളത്ത് മാത്രമായി കേന്ദ്രീകരിക്കുമെന്ന വാദങ്ങള്‍ കുഴല്‍നാടന് എതിരായി ഭവിക്കുന്നുണ്ട്. എങ്കിലും അദേഹം പ്രതീക്ഷയിലാണ്. അതേ സമയം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നോമിനിയായി കുഴല്‍നാടന്‍ കെ.പി.സി.സി തലപ്പത്തേയ്ക്ക് വരുമ്പോള്‍ വീണ്ടും ജോസഫ് വാഴയ്ക്കനാണ് നിരാശ. വാഴയ്ക്കന് വേണ്ടി രമേശ് ചെന്നിത്തല പരമാവധി ശ്രമിച്ചെങ്കിലും കെ സിയുടെ വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കുകയായിരുന്നു എ ഐ സി സി. മുതിര്‍ന്ന നേതാക്കളെ അടക്കം കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും നിലവിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ അനുസരിച്ച് മാത്യു കുഴല്‍നാടന്റെ പേരിനാണ് പ്രഥമ പരിഗണന കോണ്‍ഗ്രസ് അഖിലേന്ത്യ നേതൃത്വം നല്‍കുന്നത്. ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധി എന്ന നിലയും, വിവിധ സമുദായങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ സമവാക്യങ്ങളും അദ്ദേഹത്തിന് അനുകൂല ഘടകങ്ങളായി വിലയിരുത്തപ്പെടുന്നുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം കോണ്‍ഗ്രസില്‍ തലമുറ മാറ്റം യാഥാര്‍ത്ഥ്യമാകുന്ന സാഹചര്യമാണ് ഇപ്പോള്‍ രൂപംകൊള്ളുന്നത് എന്ന വിലയിരുത്തലും ശക്തമാണ്. അതേസമയം മുന്‍കാലങ്ങളില്‍ കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് യുവ നേതാക്കള്‍ എത്തിയ ചരിത്രം കോണ്‍ഗ്രസിനുണ്ട്. എ.കെ. ആന്റണി, കെ. മുരളീധരന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ താരതമ്യേന ചെറുപ്പത്തില്‍ തന്നെ കെ.പി.സി.സി അധ്യക്ഷരായി പാര്‍ട്ടിയെ നയിച്ചിട്ടുണ്ട്. അവരുടെ ചുവട് പിടിച്ചാണ് കുഴല്‍നാടന്‍ അമരത്തേയ്ക്ക് വരുന്നത്....
ആര്‍ജവത്തോടെയും വ്യക്തമായ നിലപാടുകളോടെയും ജനകീയ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന നേതാവെന്ന നിലയില്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ ഭാവി നേതൃത്വമായി കാണുന്ന പ്രവര്‍ത്തകരും അനുഭാവികളും ഏറെയാണ്. കോണ്‍ഗ്രസ് പ്രതിപക്ഷത്തിരുന്ന കാലഘട്ടത്തില്‍ പ്രതിപക്ഷ നിരയിലെ സജീവ എം.എല്‍.എമാരില്‍ ഒരാളായി അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. വിവിധ വിഷയങ്ങളില്‍ എല്‍ഡിഎഫ് നേതൃത്വം നല്‍കിയ മുന്‍ സര്‍ക്കാരിനെ ശക്തമായി പ്രതിരോധത്തിലാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന വിലയിരുത്തലും രാഷ്ട്രീയ വൃത്തങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ച് പിണറായി വിജയന്റെ മകള്‍ ടി. വീണയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നിയമസഭയിലും പൊതുസമൂഹത്തിലും ശക്തമായി ഉയര്‍ത്തിക്കാട്ടിയത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് പിന്നില്‍ ഭരണവിരുദ്ധ വികാരവും പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടലുകളും കാരണമായിരുന്നു എന്ന വിലയിരുത്തലും കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളിലുണ്ട്. പ്രതിപക്ഷത്തിരിക്കുന്ന സി.പി.എം, ബി.ജെ.പി പാര്‍ട്ടികളെ ശക്തമായി നേരിടാന്‍ കഴിയുന്ന നേതാവായി മാത്യു കുഴല്‍നാടന്‍ മാറുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം നില്‍ക്കുന്നത്. തലമുറ മാറ്റം എന്നത് പ്രായത്തിന്റെ കാര്യത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. പുതിയ രാഷ്ട്രീയ ഊര്‍ജവും സംഘടനാ നവീകരണവും പോരാട്ട മനോഭാവവും ഉള്‍ക്കൊള്ളുന്ന വലിയ മാറ്റത്തിന്റെ ഭാഗമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ആ പശ്ചാത്തലത്തിലാണ് മാത്യു കുഴല്‍നാടന്റെ പേര് കൂടുതല്‍ ശക്തമായി ഉയര്‍ന്നു വരുന്നത്. അവസാനവട്ട ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി വി ഡി സതീശനും രമേശ് ചെന്നിത്തലയും ദില്ലിയില്‍ എത്തിയിരുന്നു. അതേ സമയം ഇവിടെ കുഴല്‍നാടന് വിലങ്ങുതടിയായി നില്‍ക്കുന്ന മുസ്ലിം ലീഗിന്റെ അനിഷ്ടമാണ്. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ കെ സി വേണുഗോപാലിനെ ശക്തമായി പിന്തുണച്ച കുഴല്‍നാടന്‍ അന്ന് ലീഗിന്റെ ഇടപെടലിനെ വിമര്‍ശിച്ചിരുന്നു. അതേ നേതാവ് കെ പി സി സിയുടെ അമരത്തേയ്ക്ക് വരുമ്പോള്‍ ലീഗ് അതിനെ എങ്ങനെ കാണുമെന്ന ചോദ്യമാണ് ഉയരുന്നത്. എങ്കിലും കെ സിയുടെ പിന്തുണയുള്ളത് കൊണ്ട് തന്നെ മൂവാറ്റുപുഴ എംഎല്‍എയ്ക്ക് സാധ്യത കൂടുതല്‍ കല്‍പ്പിക്കുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രി പദവി നഷ്ടമായ രമേശ് ചെന്നിത്തല , വി ഡി സതീശന്‍ മന്ത്രിസഭയില്‍ അംഗമാകണമെങ്കില്‍ മുന്നോട്ടുവച്ച ഉപാധികളിലൊന്നാണ് വാഴയ്ക്കന് കെപിസിസി അധ്യക്ഷ പദവി നല്‍കണമെന്നതാണ്. മന്ത്രി സഭയിലെ ഭൂരിപക്ഷം അംഗങ്ങളും കെ സി വേണുഗോപാല്‍ പക്ഷക്കാരാണ്. അതുകൊണ്ട് കെ പി സി സി അധ്യക്ഷ പദവി തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്നാണ് രമേശ് ചെന്നി്തലയും വി ഡി സതീശനും ആവശ്യപ്പെടുന്നത്. സതീശന് പക്ഷെ ഉയര്‍ത്തിക്കാട്ടാന്‍ മികച്ചൊരു നേതാവില്ലെന്നത് തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ ജോസഫ് വാഴയ്ക്കനെ പിന്തുണയുക്കുവാനുളള സാധ്യതയും കാണുന്നുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)