AAP 50 + CON 70 + പഞ്ചാബില്‍ കോണ്‍ഗ്രസ് തരംഗം ; അഭിപ്രായ സര്‍വ്വേ പുറത്ത്

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവരുന്ന സർവേകൾ, എഎപിയുടെ വെല്ലുവിളികൾ, കോൺഗ്രസിലെ ആഭ്യന്തര ഭിന്നതകൾ എന്നിവ വിലയിരുത്തുന്ന രാഷ്ട്രീയ വിശകലനം.

AAP 50 + CON 70 + പഞ്ചാബില്‍ കോണ്‍ഗ്രസ് തരംഗം ; അഭിപ്രായ സര്‍വ്വേ പുറത്ത്

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. ഭരണം നിലനിര്‍ത്തുവാന്‍ ആം ആദ്മി പാര്‍ട്ടിയും തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസും ഇറങ്ങുമ്പോള്‍ പഞ്ചാബില്‍ ഇക്കുറി തീ പാറുമെന്ന് ഉറപ്പാണ്.എഎപിയെ സംബന്ധിച്ച് കയ്യിലിരുന്ന ഡല്‍ഹി ബിജെപിക്ക് മുന്നില്‍ അടിയറവ് വച്ച് കഴിഞ്ഞു. ഇനി ശേഷിക്കുന്നത് പഞ്ചാബ് മാത്രമാണ്. എന്നാല്‍,രാഘവ് ചദ്ദ ഉള്‍പ്പെടെയുള്ള രാജ്യസഭാ എംപിമാര്‍ ബിജെപിക്ക് പിന്നാലെ പോയിരിക്കുകയാണ്. ഈ ഘട്ടത്തില്‍ പാര്‍ട്ടിയുടെ അടിത്തറ തകരാതെ നോക്കിയിട്ട് വേണം പഞ്ചാബ് പിടിച്ച് നിര്‍ത്താന്‍. അതേ സമയം പുറത്ത വന്ന പ്രീ പോള്‍ സര്‍വ്വകള്‍ ഒന്നൊന്നായി കോണ്‍ഗ്രസിന് അനുകൂലമായി വരുന്നത് എഎപിയുടെ ചങ്കിടിപ്പ് ഏറ്റുന്നുണ്ട്. പഞ്ചാബിലെ പ്രാദേശിക ഓണ്‍ലൈന്‍ ചാനലുകളില്‍ പുറത്ത് വന്ന അഭിപ്രായ വോട്ടെടെടുപ്പില്‍ എഎപിയെ തറപറ്റിച്ച് കോണ്‍ഗ്രസ് പഞ്ചാബ് പിടിക്കുമെന്നാണ് കട്ടായം പറഞ്ഞത്. കര്‍ഷകരെ ചേര്‍ത്ത് നിര്‍ത്തുന്നതില്‍ പരാജയപ്പെട്ട എഎപിക്ക് തിരിച്ചുവരുവാനുള്ള അവസരം ഇല്ലാ എന്നാണ് രാഷ്ട്രിയ നിരീക്ഷകര്‍ പറയുന്നത്. പിന്നാലെ നേതാക്കന്മാര്‍ ബിജെപിക്ക് കൈകൊടുക്കുമോ എന്ന ഭയവും വോട്ടര്‍മാരെ മാറ്റി ചിന്തിപ്പിക്കുന്നുണ്ട്. അടുത്ത പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് 2027 ഫെബ്രുവരിയിലോ അതിനുമുമ്പോ നടക്കാനാണ് സാധ്യതയുള്ളത്. 117 അംഗ നിയമസഭയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഭൂരിപക്ഷത്തിന് 59 സീറ്റുകള്‍ ആവശ്യമാണ്. നിലവിലെ അഭിപ്രായ സര്‍വ്വേകളില്‍ കോണ്‍ഗ്രസിന് 70 സീറ്റുവരെ പ്രവചിക്കുന്നുണ്ട്. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനം 50 സീറ്റുകള്‍ വരെ എത്തുവാനുള്ള സാധ്യതകളാണ് കാണുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് പുറമേ ശിരോമണി അകാലിദളിനും ഇക്കുറി കാര്യമായ ചലനങ്ങള്‍ പഞ്ചാബിലുണ്ടാക്കാന്‍ സാധിക്കില്ലെന്നും സര്‍വ്വേകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പതിവ് പോലെ ബിജെപി ഇക്കുറിയും നിലംതൊടില്ല. എംഎല്‍എമാരുടെ എണ്ണം രണ്ടക്കം കടത്താന്‍ ബിജെപിക്ക് സാധിക്കില്ലെന്നും ഉറപ്പിക്കാം. പഞ്ചാബിലെ വേഗത്തില്‍ മാറിമറിയുന്ന രാഷ്ട്രീയ സാഹചര്യങ്ങളും ജനങ്ങളുടെ വിഷയങ്ങളും മനസ്സിലാക്കാന്‍ ഒരുപരിധിവരെ സര്‍വ്വേകള്‍ക്ക് സാധിക്കാറുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപി പഞ്ചാബ് പിടിക്കുമെന്ന് വിധിയെഴുതിയ സര്‍വ്വേകള്‍ തന്നെയാണ് ഇക്കുറി കോണ്‍ഗ്രസിനും അനുകൂലമായി പറഞ്ഞിരിക്കുന്നത്. 

അതേസമയം തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക്  നടന്ന തെരഞ്ഞെടുപ്പില്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ സാധിച്ചത് എഎപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. പഞ്ചാബിലെ മുനിസിപ്പല്‍ വാര്‍ഡുകളില്‍ 45 ശതമാനത്തിലധികം സീറ്റുകളില്‍ വിജയം നേടിയാണ് ആം ആദ്മി പാര്‍ട്ടി മികച്ച പ്രകടനം കാഴ്ച്ചവച്ചത്. പഞ്ചാബ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിവരങ്ങള്‍ അനുസരിച്ച് ആകെ 1,977 വാര്‍ഡുകളില്‍ 886 എണ്ണത്തില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചിരുന്നു. ബഹുദൂരം പിന്നിലായരുന്ന കോണ്‍ഗ്രസ് പക്ഷെ 358 വാര്‍ഡുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അതേ സമയം കോണ്‍ഗ്രസ് ആശ്വാസകരമല്ലാത്ത ചില വാര്‍ത്തകളും പഞ്ചാബില്‍ നിന്ന് വരുന്നുണ്ട്.അധികാരം പിടിക്കുമെന്ന സര്‍വ്വേ ഫലങ്ങള്‍ക്ക് പിന്നാലെ പഞ്ചാബ് കോണ്‍ഗ്രസില്‍ ആധിപത്യത്തിനായുള്ള വടംവലി ശക്തമാകുന്നുണ്ട്. 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനം പാര്‍ട്ടിയില്‍ പുതിയ വിള്ളലുകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയും നിലവിലെ സംസ്ഥാന അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജ വാറിങും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനാകാതെ നീളുന്നത് പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. ഇത് ഇനിയും നീട്ടാതെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചാല്‍ ഒരു പക്ഷെ കോണ്‍ഗ്രസിന് പ്രതീക്ഷകളുണ്ട്. തെരഞ്ഞെടുപ്പിന് വളരെ മുന്‍പേ തന്നെ മുഖ്യമന്ത്രി മുഖത്തെ നിശ്ചയിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം ശക്തമായി ഉന്നയിച്ചിരുന്നു. എന്നാല്‍, അവസാന നിമിഷം ഇത്തരമൊരു പ്രഖ്യാപനം വേണ്ടെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാടെടുത്തത്.  ചരണ്‍ജിത് സിങ് ചന്നി തന്റെ രാഷ്ട്രീയ കരുത്ത് തെളിയിക്കാനായി ഈ ആഴ്ച അവസാനം അനുയായികളുടെ യോഗം വിളിച്ചുചേര്‍ത്തിരിക്കുകയാണ്. ഇത് ഒരു പരസ്യമായ കലാപത്തിനല്ലെങ്കിലും, പാര്‍ട്ടിയുടെ ഭാവി തീരുമാനങ്ങളിലും സംഘടനാപരമായ കാര്യങ്ങളിലും തനിക്ക് അര്‍ഹമായ പ്രാധാന്യം വേണമെന്ന വ്യക്തമായ സന്ദേശം നല്‍കാനാണ് ലക്ഷ്യമിടുന്നത്. പാര്‍ട്ടിയില്‍ നിന്ന് ശക്തമായ എതിര്‍പ്പുകള്‍ ഉയരുന്നുണ്ടെങ്കിലും രാജി വെക്കില്ലെന്ന ഉറച്ച നിലപാടിലാണ് രാജ വാറിങ്.  നാല് വര്‍ഷമായി പാര്‍ട്ടിക്കുവേണ്ടി അധ്വാനിക്കുകയാണെന്നും സ്ഥാനങ്ങള്‍ സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡ് മാത്രമാണെന്നും രാജാ വാറിങ് വ്യക്തമാക്കുന്നുണ്ട്. മുകത്സറില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തില്‍ ചന്നിക്കുവേണ്ടി മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതും വിഭാഗീയത മറനീക്കി പുറത്തുവരാന്‍ കാരണമായിട്ടുണ്ട്. അധികാരത്തിലേക്ക്  മടങ്ങിവരുവാനള്ള സാധ്യതകള്‍ നിലവില്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. എന്നാല്‍ ഈ വടംവലി പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ക്ക് മേല്‍ കരി നിഴല്‍ വീഴ്ത്തുന്നുണ്ടെന്നതാണ് വാസ്തവം.