3 ഉപാധികൾ ഉയർത്തി രാഹുൽ ഗാന്ധി ; വീണ്ടും പ്രതിരോധത്തിലായി മോദി ;ഇനി പടിയിറക്കമോ?
ചോദ്യപ്പേപ്പർ ചോർച്ച, വിദ്യാർത്ഥി പ്രതിഷേധം, കേന്ദ്രസർക്കാരിന്റെ പ്രതികരണം എന്നിവയെ വിലയിരുത്തുന്ന രാഷ്ട്രീയ അഭിപ്രായ ലേഖനം.
പ്രഹസനം അങ്ങേയറ്റത്തെ... പ്രഹസനം... നമ്മുടെ യുവജനതയുടെ ക്ഷേമത്തിനും ഭാവിക്കും അപ്പുറം മറ്റൊന്നും പ്രധാനമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുമ്പോൾ, അത് എന്ത് ഉദ്ദേശിച്ചാണെന്ന് മനസ്സിലാകുന്നില്ല. രാജ്യതലസ്ഥാനത്ത് സ്വന്തം അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ വിദ്യാർത്ഥികളെയും യുവാക്കളെയും തെരുവിൽ ക്രൂരമായി തല്ലിച്ചതച്ചത് ഈ മോദി സർക്കാരിന്റെ പോലീസും സേനയും തന്നെയാണ്. തിങ്കളാഴ്ച വിദ്യാർത്ഥികൾക്ക് നേരെ അഴിഞ്ഞാടിയ പോലീസുകാരുടെ നടപടിയോടെ, ഈ ഭരണകൂടം കെട്ടിപ്പടുത്ത പ്രതിച്ഛായയുടെ പെയിന്റ് നൂറു കഷണങ്ങളായി തകർന്നു വീഴുകയാണ് ചെയ്തതെന്ന് മോദിക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ്, "നമ്മുടെ യുവജനങ്ങളുടെ ക്ഷേമത്തിനും ഭാവിക്കും അപ്പുറം മറ്റൊന്നിനും പ്രാധാന്യമില്ല, ചോദ്യപ്പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനവുമായ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നു" എന്ന് സോഷ്യൽ മീഡിയയിൽ കുറിപ്പുമായി അദ്ദേഹം പെട്ടെന്ന് പ്രത്യക്ഷപ്പെട്ടത്. എന്നാൽ, വെറുമൊരു സോഷ്യൽ മീഡിയ പോസ്റ്റുകൊണ്ട് മാഞ്ഞുപോകുന്നതല്ല വിദ്യാർത്ഥികളുടെയും യുവാക്കളുടെയും മനസ്സിലെ രോഷം. ഈ ഒരു കുറിപ്പുകൊണ്ട് പ്രശ്നം തീരില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. നമ്മുടെ യുവജനതയുടെ ഭാവിക്ക് ഏറ്റവുമധികം ദ്രോഹം ചെയ്തത് ഈ സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കടുപ്പിച്ച് തിരിച്ചടിച്ചു കഴിഞ്ഞു. നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥ പൂർണ്ണമായും കൈപ്പിടിയിലൊതുക്കി നശിപ്പിക്കാൻ നിങ്ങൾ അവസരമൊരുക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നും, അതിന് ഉത്തരവാദികളായ എല്ലാവരെയും സംരക്ഷിക്കുകയാണ് ഭരണകൂടം ചെയ്തതെന്നും അദ്ദേഹം തുറന്നടിച്ചു. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ വളരെ വ്യക്തമാണ്.
ഒന്നാമതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കുക, രണ്ടാമതായി വിദ്യാർത്ഥികളോട് പരസ്യമായി മാപ്പ് പറയുക, മൂന്നാമതായി തെരുവിൽ അവരെ ആക്രമിച്ച പോലീസുകാർക്കും അധികാരികൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ രാഹുൽ ഗാന്ധി അക്കമിട്ട് നിരത്തി. എന്നാൽ ഇതിൽ ഏതെങ്കിലും ഒന്ന് ചെയ്യാൻ മോദി സർക്കാർ തയ്യാറാകുമോ എന്ന ചോദ്യം ബാക്കിയാവുകയാണ്. അങ്ങനെയിരിക്കെ, തങ്ങൾക്ക് യുവജനതയുടെ ക്ഷേമത്തിനേക്കാൾ പ്രധാനമായി മറ്റൊന്നുമില്ലെന്ന് പറയാൻ ഇവർക്ക് എങ്ങനെ സാധിക്കുന്നു എന്നാണ് ചിന്തിച്ചു പോവുന്നത്. വളരെക്കാലത്തിന് ശേഷം, തങ്ങളുടെ അഹങ്കാരത്തിലും അധികാര ലഹരിയിലും ആറാടിയിരുന്ന ഈ ഭരണകൂടം വലിയ രീതിയിലുള്ള ഉത്കണ്ഠയ്ക്കും പരിഭ്രാന്തിക്കും അടിപ്പെട്ടിരിക്കുകയാണ്. 'നയാ ഭാരത'ത്തിന്റെ പുതിയ ഭരണാധികാരികളിൽ കടുത്ത അസ്വസ്ഥത ഉണ്ടാക്കുന്നത് മറ്റൊന്നുമല്ല; കിലോമീറ്ററുകൾ താണ്ടി ദൂരദേശങ്ങളിൽ നിന്നും സ്വന്തം ചെലവിൽ ജന്തർമന്തറിലേക്ക് ഒഴുകിയെത്തിയ ആ ആയിരക്കണക്കിന് യുവാക്കളാണ്. ജൂലൈ ഇരുപതോടെ ഭരണകൂടത്തിന് തിരിച്ചു വരാനാകാത്ത വിധം ആ ജനകീയ പ്രക്ഷോഭത്തിന്റെ അതിരുകൾ ലംഘിക്കപ്പെട്ടിരിക്കുകയാണ്.അതേസമയം ഈ വിഷയം പെട്ടെന്നുള്ള ഒരു വലിയ രാഷ്ട്രീയ മാറ്റത്തിലേക്ക് വിരൽ ചൂണ്ടുന്നില്ലെങ്കിൽ പോലും, ഇന്ത്യൻ റിപ്പബ്ലിക്കിന്റെയും ജനാധിപത്യത്തിന്റെയും വീണ്ടെടുപ്പിലേക്ക് വഴിതുറക്കുന്ന ചെറുതും എന്നാൽ ഏറ്റവും നിർണ്ണായകവുമായ ഒരു വിജയമാണിത്.
ആഷിക രാജൻ