കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് താക്കീതുമായി തളിപ്പറമ്പ് എം.എൽ.എ; ടി.കെ. ഗോവിന്ദൻ കെ.കെ. രാഗേഷിന്റെ വരുമാനം അന്വേഷിക്കണം:
വ്യക്തിപരമായ പരാമർശങ്ങൾ തുടർന്നാൽ പലതും പറയേണ്ടിവരും; രാഗേഷ് കൂടുതൽ പറയിപ്പിക്കരുതെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം: രാഷ്ട്രീയത്തിൽ വരുന്നതിന് മുമ്പും ശേഷവുമുള്ള സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ വരുമാനം അന്വേഷിക്കണമെന്ന് തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദൻ ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിൽ വരുന്നതിന് മുമ്പ് രാഗേഷ് വയറിങ് തൊഴിലാളിയായിരുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു.
വ്യക്തിപരമായി തന്നെക്കുറിച്ച് കൂടുതൽ പരാമർശങ്ങൾ നടത്തിയാൽ തിരിച്ചടിക്കുമെന്ന് വ്യക്തമാക്കിയ ഗോവിന്ദൻ, രാഗേഷ് തന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുതെന്നും മുന്നറിയിപ്പ് നൽകി. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“രാഷ്ട്രീയത്തിൽ വന്നതിന് ശേഷവും അതിന് മുമ്പുമുള്ള കെ.കെ. രാഗേഷിന്റെ വരുമാനം അന്വേഷിക്കട്ടെ. എന്റെതും തുറന്ന് അന്വേഷിക്കട്ടെ. കൂടുതൽ പറയിക്കാൻ രാഗേഷ് നിൽക്കേണ്ട. പാർട്ടിക്കൊപ്പം നിന്ന സമയത്ത് പലരും ചർച്ച ചെയ്തിട്ടുണ്ടാകും. പാർട്ടിയിൽ നിന്ന് പോയതിന് ശേഷം അതെല്ലാം വിളിച്ചുപറയുന്നത് എന്റെ രീതിയല്ല. എന്നാൽ, എന്നെക്കൊണ്ട് പറയിപ്പിച്ച് അടങ്ങൂ എന്ന് ആരെങ്കിലും തുനിഞ്ഞിറങ്ങിയാൽ അവരെക്കുറിച്ച് ഞാൻ പറയും. എന്റെ കൈവശം അവരെക്കുറിച്ചുള്ള കാര്യങ്ങളൊക്കെയുണ്ട്. അത് രാഷ്ട്രീയത്തെ മലിനമാക്കും,” ഗോവിന്ദൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ യഥാർഥ ഉത്തരവാദിത്തം പാർട്ടി നേതൃത്വത്തിനാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, പരാജയത്തിന്റെ കുറ്റം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നത്. തെറ്റുപറ്റിയെന്നും പിഴവുകൾ തിരുത്താമെന്നും ജനങ്ങളോട് പറയുന്നതിന് പകരം വ്യക്തിപരമായി ആളുകളെ അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
പാർട്ടി കേന്ദ്ര കമ്മിറ്റി കണ്ടെത്തിയ ഒരു കാര്യത്തിലും പൊളിറ്റ്ബ്യൂറോ അംഗമായ മുൻ മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര കമ്മിറ്റി കണ്ടെത്തിയ കാര്യങ്ങളല്ല തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്ന രീതിയിലാണ് തളിപ്പറമ്പിലും പയ്യന്നൂരിലും പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ എത്തി സംസാരിച്ചതെന്നും ടി.കെ. ഗോവിന്ദൻ ആരോപിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)