കെഎസ്ആർടിസി സർവീസുകൾ വീണ്ടും ആരംഭിക്കാൻ നീക്കം; പ്ലസ്ടു പാഠ്യപദ്ധതിയിൽ പ്രീ-ലൈസൻസ് പരിശീലനം; മന്ത്രി നിയമസഭയിൽ
കൊറോണ കാലത്ത് നിർത്തിയ സർവീസുകളാണ് പുനരാരംഭിക്കാൻ തീരുമാനമായത്
തിരുവനന്തപുരം: വീണ്ടും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് യുഡിഫ് സർക്കാർ. നേരത്തെ പ്രിയദർശിനി കൊണ്ടുവന്ന് വൻ ജനസ്വീകാര്യതയാണ് സർക്കാർ നേടിയത്. ഇപ്പോഴിതാ നിർത്തി പോയ കെഎസ്ആർടിസി ബസുകൾ വീണ്ടും പുനരാരംഭിക്കാൻ പോവുകയാണ്. ഇതുമായി ബന്ധപ്പെട്ട് പഠനം നടത്താൻ കെഎസ്ആർടിസിക്ക് അറിയിപ്പ് നൽകിയതായി മന്ത്രി സി പി ജോൺ നിയമസഭയിൽ അറിയിച്ചു. കൊറോണ കാലത്ത് നിർത്തിയ സർവീസുകളാണ് പുനരാരംഭിക്കാൻ തീരുമാനമായത്. പ്രിയദർശിനി വന്നതോടെ സ്വകാര്യ ബസ് മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പ്രതിദിനം 1500 മുതൽ 2000 രൂപ വരെയാണ് സ്വകാര്യ ബസുകളുടെ നഷ്ടം. സ്വകാര്യബസ് മേഖല നേരിടുന്ന പ്രതിസന്ധി സർക്കാർ ഗൗരവകരമായിട്ടാണ് കാണുന്നതെന്നും ഇതിൽ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.
ഇത് കൂടാതെ, പ്ലസ്ടു വിദ്യാർഥികളുടെ കരിക്കുലത്തിൽ പ്രീ ലൈസൻസ് പരിശീലനം ഉൾപ്പെടുത്തുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. 18 വയസ്സ് പൂർത്തിയാകുന്ന വിദ്യാർത്ഥികൾക്ക് അവധികാലത്ത് വാഹനം ഓടിച്ച് പരിശീലിക്കാനും ലൈസൻസ് നേടാൻ സാധിക്കുന്ന താരത്തിലുമാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. ഒപ്പം, വാഹൻ സാരഥി സോഫ്റ്റ്‌വേറിന്റെ സാങ്കേതികത്തകരാർ ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.