ഖത്തറിലെ ജോലി നഷ്ടപ്പെട്ടു, അരുവായില്‍ കൂട്ടആത്മഹത്യാ ശ്രമം; അച്ഛനും മകളും മരിച്ചു
Father and daughter die, while mother and son are critical after a debt-ridden NRI family consumes poison
തൃശൂർ: പഴഞ്ഞി അരുവായിൽ ഒരു കുടുംബത്തിലെ നാല് പേർ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തിൽ കുടുംബനാഥനായ അരുവായി പത്തങ്ങാടി റോഡിൽ സിബി (51), മകൾ അലീന (19) എന്നിവർ മരണപ്പെട്ടു. വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയ സിബിയുടെ ഭാര്യ ബീന, മകൻ ആദിത്യൻ എന്നിവരെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഖത്തറിൽ ജോലി ചെയ്തിരുന്ന സിബി ഇന്നലെ പുലർച്ചെയാണ് നാട്ടിലെത്തിയത്. വിദേശത്തെ ജോലി നഷ്ടപ്പെട്ടതും കടബാധ്യതയുമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. സിബി വിഷം കഴിച്ച ശേഷം കിണറ്റിൽ ചാടുകയായിരുന്നു. മകൾ അലീന വിഷം കഴിച്ച് തൂങ്ങിമരിച്ച നിലയിലായിരുന്നു.
വിഷം ഉള്ളിൽച്ചെന്ന വിവരവും അച്ഛൻ കിണറ്റിൽ ചാടിയ കാര്യവും മകൻ ആദിത്യൻ തന്നെയാണ് പൊലീസിനെ ഫോണിൽ വിളിച്ച് അറിയിച്ചത്. തുടർന്ന് പൊലീസിന്റെ നിർദ്ദേശപ്രകാരം അയൽവാസിയായ സുധാകരനെ വിവരമറിയിക്കുകയും, അദ്ദേഹം ഓടിയെത്തിയപ്പോഴാണ് ദാരുണ സംഭവം പുറംലോകമറിയുന്നത്. ഉടൻ തന്നെ എല്ലാവരെയും താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും സിബിയുടെയും അലീനയുടെയും ജീവൻ രക്ഷിക്കാനായില്ല. 'ജീവിതം മടുത്തു' എന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഔദ്യോഗിക ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)