മേഘവിസ്ഫോടനത്തിൽ പഹൽഗാമിൽ വെള്ളപ്പൊക്കം; ഷാംഗസിലും വ്യാപക നാശനഷ്ടം
അനന്ത്‌നാഗ് ജില്ലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. ഇന്നലെ രാത്രി ഒരു മണിക്കൂറിന്റെ ഇടവേളയിലാണ് രണ്ട് മേഘവിസ്ഫോടനങ്ങൾ ഉണ്ടായത്.
ശ്രീനഗർ: ജമ്മു കാശ്മീരിൽ കനത്ത മഴയെ തുടർന്ന് ഇരട്ട മേഘവിസ്ഫോടനം. അനന്ത്‌നാഗ് ജില്ലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. ഇന്നലെ രാത്രി ഒരു മണിക്കൂറിന്റെ ഇടവേളയിലാണ് രണ്ട് മേഘവിസ്ഫോടനങ്ങൾ ഉണ്ടായത്. ഇതിനെ തുടർന്ന് പഹൽഗാമിലും ഷാംഗസിലും മിന്നൽപ്രളയമുണ്ടായി. മിന്നൽപ്രളയത്തിൽ പഹൽഗാമിലെ നിരവധി ഹോട്ടലുകളിലും ഹോംസ്റ്റേകളിലും വെള്ളം കയറി. ഷാംഗസിലെ താഴ്ന്ന പ്രദേശങ്ങളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിയവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. പ്രളയബാധിത മേഖലകളിൽ രക്ഷാപ്രവർത്തനത്തിനും നിരീക്ഷണത്തിനുമായി പ്രത്യേക സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ നിർമാണത്തിലിരിക്കുന്ന ജലവൈദ്യുത പദ്ധതിസ്ഥലത്ത് കനത്ത മഴയെ തുടർന്ന് മണ്ണും ചെളിയും വന്നടിഞ്ഞു. ട്രക്കുകളും മണ്ണുമാന്തികളും ഉൾപ്പെടെയുള്ള വാഹനങ്ങളും യന്ത്രങ്ങളും മണ്ണിനടിയിലായി.