ഇറാനുമായി കരാറായില്ലെങ്കിൽ ഹോർമുസ് കടലിടുക്കിൽ യുഎസ് ടോൾ ഈടാക്കും: മുന്നറിയിപ്പുമായി ട്രംപ്
ഇറാനുമായി കരാറായില്ലെങ്കിൽ ഹോർമുസ് കടലിടുക്കിൽ യുഎസ് ടോൾ ഈടാക്കും: മുന്നറിയിപ്പുമായി ട്രംപ്
ഇറാനുമായി 60 ദിവസത്തിനകം അന്തിമ സമാധാന കരാറിൽ എത്തിച്ചേരാൻ സാധിച്ചില്ലെങ്കിൽ അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് യുഎസ് ടോൾ ഈടാക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ലബനനിലെ ഇസ്രായേൽ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്റെ ഭീഷണിക്ക് തൊട്ടുപിന്നാലെയാണ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ ഈ നിലപാട് വ്യക്തമാക്കിയത്. നിലവിൽ യുഎസും ഇറാനും തമ്മിലുള്ള താൽക്കാലിക ധാരണാപത്രം അനുസരിച്ച് ആദ്യത്തെ 60 ദിവസത്തേക്ക് ടോൾ ഈടാക്കില്ലെങ്കിലും, ചർച്ചകൾ പരാജയപ്പെട്ടാൽ പശ്ചിമേഷ്യൻ മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്ന 'രക്ഷകൻ' (ഗാർഡിയൻ എയ്ഞ്ചൽ) എന്ന നിലയിൽ യുഎസ് സൈന്യം നൽകുന്ന സേവനങ്ങൾക്കുള്ള പ്രതിഫലമായി ടാക്സ് ഈടാക്കുമെന്നാണ് ട്രംപിന്റെ വാദം.
നിലവിൽ സ്വിറ്റ്‌സർലൻഡിൽ ഇരുരാജ്യങ്ങളും തമ്മിൽ സാങ്കേതികതലത്തിലുള്ള സമാധാന-ആണവ ചർച്ചകൾ പുരോഗമിക്കുകയാണ്. പശ്ചിമേഷ്യയിലെ സുരക്ഷാ അന്തരീക്ഷത്തെയും ആഗോള എണ്ണവ്യാപാരത്തെയും നേരിട്ട് ബാധിക്കുന്ന ഹോർമുസ് കടലിടുക്കിൽ യുഎസ് ടോൾ ഏർപ്പെടുത്തിയാൽ അത് അന്താരാഷ്ട്ര തലത്തിൽ വലിയ സാമ്പത്തിക-പ്രതിരോധ ചലനങ്ങൾക്ക് കാരണമാകും. യുഎസിന്റെ ഈ പുതിയ നീക്കം ചർച്ചകളിൽ ഇറാനുമേൽ സമ്മർദ്ദം ചെലുത്താനുള്ള തന്ത്രമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.