ഹൈവേ പട്രോളിങ്ങിനിടെ ദുരന്തം; രണ്ട് പൊലീസുകാർക്ക് കാലുകൾ നഷ്ടമായി
കാസർഗോഡ്: ഹൈവേ പട്രോളിങ് ഡ്യൂട്ടിക്കിടെ നിയന്ത്രണം വിട്ട കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ട് സിവിൽ പൊലീസ് ഓഫീസർമാർക്ക് കാലുകൾ നഷ്ടമായി. പരിക്കിന്റെ ഗുരുതരത്വം കണക്കിലെടുത്ത് ശസ്ത്രക്രിയയിലൂടെ ഇരുവരുടെയും കാലുകൾ മുറിച്ചുനീക്കുകയായിരുന്നു. കാഞ്ഞങ്ങാട് സ്റ്റേഷനിലെ എസ്പിഒമാരായ സൂരജ് (32), അലോഷ്യസ് (39) എന്നിവരുടെ കാലുകളാണ് ശസ്ത്രക്രിയയിലൂടെ മുറിച്ച് മാറ്റിയത്. ഗുരുതരമായി പരുക്കേറ്റ ഉദ്യോഗസ്ഥരിൽ ഒരാളുടെ കാൽമുട്ടിന് താഴെ വെച്ചും, മറ്റൊരാളുടെ കാൽപാദവുമാണ് മുറിച്ച് നീക്കിയത്. വ്യാഴാഴ്ച ഐങ്ങോത്ത് വാഹന പരിശോധനയ്ക്കിടെയാണ് അപകടം സംഭവിച്ചത്. ദേശീയപാതയോരത്ത് അപകടസാധ്യതയുയർത്തി നിർത്തിയ നാഷണൽ പെർമിറ്റ് ലോറികളെ ഇവിടെ നിന്ന് മാറാൻ നിർദേശിക്കുകയായിരുന്നു ഉദ്യോഗസ്ഥർ. ആ സമയത്താണ് നിയന്ത്രണം വിട്ട കാർ ഉദ്യോഗസ്ഥരെ ഇടിച്ചത്. പൊലീസ് ജീപ്പിൻ്റെ പിന്നിൽ നിൽക്കുകയായിരുന്ന ഉദ്യോഗസ്ഥരെ ഇടിച്ച കാർ, പിന്നീട് പൊലീസ് ജീപ്പിലിടിച്ചാണ് നിന്നത്. ഈ അപകടത്തിൽ പൊലീസുകാർ ഇരുവാഹനങ്ങൾക്കും ഇടയിൽപെടുകയായിരുന്നു. ഉദ്യോഗസ്ഥരെ ഉടനെ ആശുപത്രയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു