അമേരിക്കയുടെ ബി-52 ബോംബർ വിമാനം തകർന്നു; എട്ട് പേർക്ക് ദാരുണാന്ത്യം
തെക്കൻ കാലിഫോർണിയയിലെ മൊജാവേ മരുഭൂമിയിലെ യു.എസ്. സൈനിക താവളത്തിൽനിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനം തകർന്നു വീഴുകയായിരുന്നു
വാഷിംഗ്ടൺ: അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്ന് വീണ് അപകടം. അപകടത്തിൽ എട്ട് പേർ മരണപ്പെട്ടു. തെക്കൻ കാലിഫോർണിയയിലെ മൊജാവേ മരുഭൂമിയിലെ യു.എസ്. സൈനിക താവളത്തിൽനിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനം തകർന്നു വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. വിമാനത്തിലുണ്ടായിരുന്ന എട്ടുപേരും മരിച്ചതായി യു.എസ്. സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. വിമാന നിർമ്മാണ കമ്പനിയായ ബോയിങ്ങിന്റെ ജീവനക്കാരും സൈനിക ഉദ്യോഗസ്ഥരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ തങ്ങളുടെ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടതായി ബോയിങ് സ്ഥിരീകരിച്ചു. അപകട കാരണം ഇതുവരെ വ്യക്തമല്ല. അപകടത്തിന്റെ അന്വേഷണം പൂർത്തിയാക്കാൻ ഏകദേശം 6 മാസത്തെ സമയം വേണ്ടി വരുമെന്നാണ് യുഎസ് സൈനീക ഉദ്യോഗസ്ഥർ അറിയിച്ചത്. 1955 ലാണ് ബി-52 ബോംബർ വിമാനം അമേരിക്കയുടെ ഭാഗമായത്. ഇത് ആണവ ആയുധങ്ങൾ വഹിക്കാൻ രൂപകൽപ്പന ചെയ്തതാണ്. വിയറ്റ്‌നാം മുതൽ ഇറാൻ വരെയുള്ള യു.എസ്. സൈനിക ഇടപെടലുകളിൽ ഇത് ഉപയോഗിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.