ഇന്ത്യന്‍ ഫുട്‌ബോളിന് ലോക നിലവാരമില്ലേ? ഇതാ പ്രതിഫലക്കണക്ക്

ഇന്ത്യന്‍ ഫുട്‌ബോളിന് ലോക  നിലവാരമില്ലേ? ഇതാ പ്രതിഫലക്കണക്ക്

ഇന്ത്യന്‍ ഫുട്‌ബോളിന് ലോക നിലവാരമില്ലെന്ന് പരിതപിക്കുന്നവര്‍ക്കും ഇന്ത്യക്ക് ലോകകപ്പിന് യോഗ്യത നേടാനാവാത്തതില്‍ സങ്കടപ്പെടുന്നവര്‍ക്കും ഒരു സന്തോഷ വാര്‍ത്ത. ഇന്ത്യന്‍ ഫുട്‌ബോളര്‍മാര്‍ക്ക് കിട്ടുന്നതിന്റെ മൂന്നിലൊന്ന് മാര്‍ക്കറ്റ് മൂല്യം പോലും ലഭിക്കാത്ത ലോകകപ്പ് ഹീറോമാരുണ്ട്. സ്‌പെയിനിനെതിരായ കളിയില്‍ അത്യുജ്വല പ്രകടനം കാഴ്ചവെക്കുകയും നിരവധി എണ്ണം പറഞ്ഞ സെയ് വുകളിലൂടെ കന്നിക്കാരായ കേപ് വെര്‍ദെക്ക് സമനില നേടിക്കൊടുക്കുകയും ചെയ്ത നാല്‍പതുകാരന്‍ ഗോള്‍കീപ്പര്‍ വൊസീഞ്ഞക്ക് പല ഇന്ത്യന്‍ കളിക്കാരുടെയും പകുതി പോലും മാര്‍ക്കറ്റ് മൂല്യമില്ല. വൊസീഞ്ഞയുടെ മാര്‍ക്കറ്റ് മൂല്യം 40 ലക്ഷം രൂപ മാത്രമാണ്. താജിക്കിസ്ഥാനെതിരായ കളിക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ടീമിന്റെ ശരാശരി മാര്‍ക്കറ്റ് മൂല്യം 1.46 കോടി രൂപയും. ടീമില്‍ ഏറ്റവും കുറവ് പ്രതിഫലം രാഹുല്‍ ഭെക്കെക്കാണ് -80 ലക്ഷം രൂപ. വൊസീഞ്ഞയുടെ മാര്‍ക്കറ്റ് മൂല്യത്തെക്കാള്‍ കൂടുതലാണ് ഇന്ത്യന്‍ ടീമിലെ മൂന്ന ഗോള്‍കീപ്പര്‍മാരുടെയും മൂല്യം. ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെയും ആല്‍ബിനൊ ഗോമസിന്റെയും മാര്‍ക്കറ്റ് മൂല്യം 1.4 കോടി രൂപ വീതമാണ്. കൂട്ടത്തില്‍ മുന്നില്‍ ഋത്വിക് തിവാരിയാണ് -1.8 കോടി രൂപ. ഒരു കളിക്കാരന്റെ പ്രായം കൂടി കണക്കിലെടുത്താണ് മാര്‍ക്കറ്റ് മൂല്യം നിശ്ചയിക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ താരം മെഹ്താബ് ഹുസൈന്‍ ചൂണ്ടിക്കാട്ടി. വൊസീഞ്ഞക്ക് 40 വയസ്സായി. മുപ്പത്തൊന്നാം വയസ്സില്‍ അയാളുടെ മാര്‍ക്കറ്റ് മൂല്യം 4.8 കോടി രൂപയായിരുന്നു. ഇന്ത്യന്‍ താരം സന്ദേശ് ജിംഗന് മൂന്നു വര്‍ഷം മുമ്പ് 2.4 കോടി മാര്‍ക്കറ്റ് മൂല്യമുണ്ടായിരുന്നു, ഇപ്പോഴത് രണ്ട് കോടിയാണ്. 
ഇന്ത്യന്‍ ക്ലബ്ബുകള്‍ തമ്മിലുള്ള കടുത്ത മത്സരവും അത് മുതലെടുക്കുന്ന പ്ലയര്‍ ഏജന്റുമാരുമാണ് ഇന്ത്യന്‍ കളിക്കാരുടെ മാര്‍ക്കറ്റ് മൂല്യം കൂടാന്‍ കാരണമെന്ന് മെഹ്താബ് ഹുസൈന്‍ ചൂണ്ടിക്കാട്ടുന്നു. ഈ കളിക്കാരന് ഈസ്റ്റ് ബംഗാളില്‍ നിന്ന് ഇത്ര തുകയുടെ ഓഫറുണ്ടെന്ന് പറഞ്ഞാണ് ഏജന്റ് വേറൊരു ക്ലബ്ബിനെ സമീപിക്കുക. യഥാര്‍ഥത്തില്‍ ഒരു ഓഫര്‍ പോലുമുണ്ടാവില്ല.