ശിവസേന ഉദ്ദവ് താക്കറെ വിഭാഗം പിളർപ്പിലേക്ക്; രാജിവെച്ച എംപിമാർ എൻഡിഎയിലേക്കെന്ന് സൂചന

ശിവസേന ഉദ്ദവ് താക്കറെ വിഭാഗം പിളർപ്പിലേക്ക്; രാജിവെച്ച എംപിമാർ എൻഡിഎയിലേക്കെന്ന് സൂചന

ഡൽഹി: തൃണമൂൽ കോൺഗ്രസിന് പിന്നാലെ ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും പിളരുകയാണ്. 6 ലോക്സഭാ എംപിമാർ ഉദ്ദവ് താക്കറെ വിഭാഗം വിട്ട് ഏക്നാഥ് ഷിൻഡേയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. അതുകൊണ്ട് തന്നെ ലോക്സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ രാജിവെച്ച എംപിമാർ നീക്കം തുടങ്ങി കഴിഞ്ഞു. പോകുന്നവർ രാജിവെച്ച് പോകണമെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു. വിമതരെ കാണാൻ ഏക്നാഥ് ഷിൻഡേ ഡൽഹയിലെത്തി. കൂടാതെ, ഈ എംപിമാർ എൻഡിഎയിലേക്ക് ചേരുമെന്നാണ് വിവരം. ആകെ ഒമ്പത് ലോക്സഭാ എംപിമാരിൽ ആറുപേർ ഏക്നാഥ് ഷിൻഡെ പക്ഷത്തേക്ക് മാറുമെന്നാണ് സൂചന. ഇതിൽ ദില്ലിയിലെത്തിയ അഞ്ച് എംപിമാരുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ കൂടിക്കാഴ്ച നടത്തും. തുടർന്ന്, ലോക്സഭയിൽ പ്രത്യേക ബ്ലോക്കായി അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ ഓംബിർളയ്ക്ക്  കത്ത് കൊടുക്കും.  ഈ സാഹചര്യത്തിൽ വിമതരിൽ ഒരാൾ മുംബൈയിൽ തന്നെ തുടരുകയാണ്. ഒമ്പത് എംപിമാരിൽ ആറുപേർ ഷിൻഡെ പക്ഷത്തേക്ക് മാറിയാൽ അയോഗ്യതാ നടപടികൾ ഒഴിവാകുമെന്നാണ് വിമതരുടെ കണക്കുകൂട്ടൽ. വിമതരെ പിടിച്ചുനിർത്താൻ ഉദ്ധവ് താക്കറെ വിഭാഗം നടത്തിയ ശ്രമങ്ങൾ ഫലം കണ്ടില്ല. 

അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തിന്റെ മുതിർന്ന നേതാവ് സഞ്ജയ് റാവുത്ത് രംഗത്ത് വന്നു. ഏക്നാഥ് ഷിൻഡേയെ മുൻനിർത്തി ബിജെപി തങ്ങളുടെ എംപിമാരെ 15 കോടി നൽകി ചാർട്ടഡ് ഫ്ലൈറ്റിൽ മഹാരാഷ്ട്രയിൽ നിന്നും റാഞ്ചിയെന്ന് റാവൂത്ത്  വാർത്തസമ്മേളനത്തിൽ പറഞ്ഞു. അവശേഷിക്കുന്ന മൂന്ന് എംപിമാരായ അരവിന്ദ് സാവന്ത്, അനിൽ ദേശായി, രാജാഭാവു വാസെ എന്നിവർക്കൊപ്പമാണ് വാർത്താസമ്മേളനം നടത്തിയത്.