മന്ത്രിസ്ഥാനം വിട്ട് സംഘടനാ പ്രവർത്തനങ്ങളിലേക്ക് ;ജോർജ് കുര്യന്റെ കാലാവധി നാളെ അവസാനിക്കും
ഡൽഹി: കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി ജോർജ് കുര്യൻ സംഘടനാ പ്രവർത്തനങ്ങളിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതായി സൂചന. കേരളത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാജ്യസഭാംഗമായുള്ള ജോർജ് കുര്യന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഈ നിർണായക നീക്കം.
മന്ത്രി സ്ഥാനം ഒഴിയാനുള്ള രാജിക്കത്ത് അദ്ദേഹം ഉടൻ തന്നെ പ്രധാനമന്ത്രിക്ക് നേരിട്ട് കൈമാറും. സംഘടനാ ചുമതല ദേശീയ തലത്തിലായിരിക്കുമോ കേരളത്തിലായിരിക്കുമോ എന്ന കാര്യത്തിൽ പാർട്ടി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. അതേസമയം, കേരളത്തിൽ പ്രവർത്തിക്കാൻ താൻ സന്നദ്ധനാണെന്ന് ജോർജ് കുര്യൻ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
പശ്ചിമ ബംഗാൾ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി തിരിച്ചെത്തിയ ഉടൻ ജോർജ് കുര്യൻ രാജിക്കത്ത് സമർപ്പിക്കുമെന്നാണ് സൂചന. മൂന്നാം മോദി സർക്കാരിൽ 2024 ജൂൺ 9-നാണ് അദ്ദേഹം ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളുടെ സഹമന്ത്രിയായി ചുമതലയേറ്റത്.