ബാഡ്മിന്റണ്‍ കളിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ ബ്രിട്ടന്‍ സന്ദര്‍ശിച്ചോ?

ബാഡ്മിന്റണ്‍ കളിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ ബ്രിട്ടന്‍ സന്ദര്‍ശിച്ചോ?

ചീഫ് ജസ്റ്റിസ് സൂര്യകാന്തും  എഴുപത്തഞ്ചോളം ജഡ്ജമാരും കേന്ദ്ര മന്ത്രിമാരും ഒരു ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ ബ്രിട്ടന്‍ സന്ദര്‍ശിച്ചുവെന്ന സോഷ്യല്‍ മീഡിയയിലെ വ്യാപകമായ പരാതിയില്‍ വിശദീകരണം. ഇത്തരം വ്യാജ പോസ്റ്റുകള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഡൽഹി  ഹൈക്കോടതി നിര്‍ദേശിച്ചു. വ്യാജ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ തടയണമെന്നാവശ്യപ്പെട്ട് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.  സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. ഭരണഘടനാ ചുമതല വഹിക്കുന്നവരുടെ ബ്രിട്ടന്‍ സന്ദര്‍ശനത്തെ തെറ്റായ വിധത്തില്‍ വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലണ്ടനില്‍ നടന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്തും സുപ്രീം കോടതി ജഡ്ജി വിക്രം നാഥും കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘവാളും പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവും സര്‍ക്കാര്‍ ചെലവില്‍ പങ്കെടുത്തുവെന്നാണ് ആരോപിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഫോട്ടോകള്‍ വ്യാജമാമെന്ന തുഷാര്‍ മേത്ത ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. അത് ഡൽഹി ത്യാഗരാജ സ്‌റ്റേഡിയത്തില്‍ നവംബറില്‍ നടന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലേതാണെന്നും അദ്ദേഹം വിശദീകരിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ബ്രിട്ടനിലുണ്ടായിരുന്നു. അദ്ദേഹം ബ്രിട്ടനിലെ ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തുകയും ചില ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ മന്ത്രിമാര്‍ ലണ്ടനിലുണ്ടായിരുന്നില്ല. എഴുപത്തഞ്ചോളം ജഡ്ജിമാര്‍ ലണ്ടന്‍ സന്ദര്‍ശിച്ചുവെന്ന വാര്‍ത്തയും വ്യാജമാണ് -തുഷാര്‍ മേത്ത അറിയിച്ചു. ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് ഹാനികരമായ സംഭവമെന്ന നിലയിലാണ് മന്ത്രിമാരുടെയും ജഡ്ജിമാരുടെ ലണ്ടന്‍ സന്ദര്‍ശനമെന്ന പേരില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചത്. പൗരന്മാരോട് വിദേശ യാത്ര ഒഴിവാക്കാന്‍ ആവശ്യപ്പെടുന്ന സമയത്താണ് മന്ത്രിമാരും ജഡ്ജിമാരും ഒന്നിച്ച് ലണ്ടനിലേക്ക് പോയതെന്നും ആരോപണമുയര്‍ന്നു.