എന്‍ എസ് എസില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി

എന്‍ എസ് എസില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി



ചങ്ങനാശ്ശേരി: മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് ഇത് തിരിച്ചടികളുടെ കാലം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കേസില്‍ കുടുക്കിയത് ഗണേഷ്‌കുമാറാണെന്നതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഒടുവില്‍  കെ.ബി ഗണേഷ് കുമാറിനെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് പുറത്താക്കുക കൂടി ചെയ്തിരിക്കുകയാണ്.  ഗണേഷ് കുമാറിന് മാത്രം ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം പുതുക്കി നല്‍കിയില്ല.  നേരത്തെ പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയനില്‍നിന്നും അദ്ദേഹം പുറത്തായിരുന്നു. പിന്നാലെയാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വവും നഷ്ടമായത്.. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡിലെ ഒന്‍പത് പേരുടെ കാലാവധി അവസാനിച്ചിരുന്നു. ഇതില്‍ എട്ടുപേരുടെ അംഗത്വം പുതുക്കിനല്‍കി. എന്നാല്‍, ഗണേഷ് കുമാറിന്റേത് മാത്രം പുതുക്കിയില്ല. ഗണേഷിന് പകരം ബി.ആര്‍.കെ ബാബുവിനെയാണ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് എടുത്തിരിക്കുന്നത്. പത്തനാപുരം താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട വിവിധ ആരോപണങ്ങള്‍ ഗണേഷ് കുമാറിനെതിരേ ഉയര്‍ന്നിരുന്നു. പത്മ കഫെയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് താലൂക്ക് യൂണിയനില്‍നിന്ന് പകുതിയിലധികം അംഗങ്ങള്‍ രാജിവെക്കുകയും യൂണിയന്‍ പിരിച്ചുവിടുകയും ചെയ്തിരുന്നു.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി ഗണേഷിന് അഭിപ്രായവ്യത്യാസങ്ങളും നിലനിന്നിരുന്നു. എന്‍എസ്എസ് നേൃത്വത്തിനെതിരേ ഗണേഷ് അടുത്തിടെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.