കണ്ണൂർ ചാലോട് കാർ അപകടം: മരിച്ച നാല് യുവാക്കളിൽ രണ്ടുപേർ മലയാളികൾ; ബെംഗളൂരുവിൽ നിന്ന് വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ വരുന്നതിനിടെ ദുരന്തം
അലവിൽ സ്വദേശി ഷാൻ സിറാജും നീലേശ്വരം സ്വദേശി റിസ്‌വാനും ഉൾപ്പെടെ നാല് പേർ മരിച്ചു; ഒരാൾ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ.
കണ്ണൂർ മട്ടന്നൂർ കൂടാളി കുംഭത്ത് കാർ മരത്തിലിടിച്ചുണ്ടായ ദാരുണ അപകടത്തിൽ നാല് യുവാക്കൾ മരിച്ചു. മരിച്ചവരിൽ രണ്ട് പേർ മലയാളികളാണ്. കണ്ണൂർ അലവിൽ കോളനി ഗേറ്റ് മന്നത്തിൽ മൊയ്തീന്റെയും ഷംന സിറാജിന്റെയും മകൻ ഷാൻ സിറാജ് (21), കാസർകോട് നീലേശ്വരം മടിക്കൈ കണ്ടംകുട്ടിച്ചാൽ സ്വദേശി റിസ്‌വാൻ (21) എന്നിവരാണ് മരിച്ച മലയാളികൾ. ന്യൂഡൽഹി സ്വദേശി പരം ഛേത്രി (21), ഹൈദരാബാദ് സ്വദേശി ഹർഷ് സതൂരി (21) എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേർ.
ബെംഗളൂരുവിലെ ബിഎംഎസ് കോളേജിൽ നിന്ന് ബി.ടെക് എയറോസ്പേസ് എൻജിനീയറിങ് പൂർത്തിയാക്കിയ സുഹൃത്തുക്കളാണ് ഇവർ. കണ്ണൂർ അലവിൽ സ്വദേശിയായ ഷാൻ സിറാജിന്റെ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി ബെംഗളൂരുവിൽ നിന്ന് ഹോണ്ട സിറ്റി കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് വെള്ളിയാഴ്ച രാത്രി 11.20ഓടെ കൂടാളി കുംഭത്ത് കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തൃശൂർ സ്വദേശി ആദിത്യ കൃഷ്ണദീപ് കണ്ണൂർ ചാലയിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്. കാർ ഓടിച്ചിരുന്നത് പരം ഛേത്രിയായിരുന്നു. മട്ടന്നൂർ പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.