77 ജീവന്‍ കവര്‍ന്ന വൈപ്പിന്‍ വിഷമദ്യദുരന്തത്തിന് 40 വയസ്; രക്ഷപ്പെട്ടവരില്‍ മലയാളികളുടെ പ്രിയനടനും
വൈപ്പിന്‍: കേരളത്തെ ഞെട്ടിച്ച വൈപ്പിന്‍ വിഷമദ്യ ദുരന്തത്തിന് ഇന്ന് 40 വയസ്. 1982 സെപ്തംബര്‍ 2നുണ്ടായ ദുരന്തം കവര്‍ന്നത് 77 ജീവനുകളായിരുന്നു. 66 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. ചലന ശേഷിയുള്‍പ്പെടെ നഷ്ടപ്പെട്ട് കിടപ്പിലായത് 150 പേരാണ്. 650ലേറെ കുടുംബങ്ങള്‍ ദുരന്ത കയത്തില്‍ തകര്‍ന്നടിഞ്ഞു. നടന്‍ ഹരിശ്രി അശോകനും ഈ ദുരിതത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. ഇത് പിന്നീട് അശോകന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

കൂട്ടക്കൊലയെന്നാണ് വൈപ്പിന്‍കാര്‍ വിഷമദ്യ ദുരന്തത്തെ വിശേഷിപ്പിച്ചത്. തിരുവോണ നാളില്‍ മദ്യം നുണഞ്ഞ് പലരും പിടിഞ്ഞ് വീണ് മരിക്കുന്നതിന് വൈപ്പിന്‍ കര സാക്ഷിയായി. വൈപ്പിനിലെ അംഗീകൃത ചാരായ ഷാപ്പുകളില്‍ നിന്ന് മദ്യപിച്ചവര്‍ മരണപ്പെട്ടത് സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരുന്നു. എളങ്കുന്നപ്പുഴയില്‍ മദ്യം കഴിച്ചവര്‍ തളര്‍ന്നു വീണു തുടങ്ങിയതോടെ ഓട്ടോറിക്ഷകളില്‍ അധികൃതര്‍ മുന്നറിയിപ്പ് പ്രചാരണം നടത്തുകയും, ഇതേ തുടര്‍ന്ന് ജനങ്ങള്‍ മദ്യപിച്ചവരെ ഞാറക്കല്‍ ആശുപത്രി, ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രി, എറണാകുളം ജില്ലാ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലേക്ക് എത്തിച്ചതിനാല്‍ മരണനിരക്ക് അല്‍പ്പമെങ്കിലും കുറയ്ക്കാനായി. 3000 പേരെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇവരില്‍ 700 പേര്‍ സംശയ നിരീക്ഷണത്തിലുമാക്കി. ഇന്നത്തെ ഗോശ്രീ പാലങ്ങള്‍ അന്നില്ലാത്തതിനാല്‍ മത്സ്യബന്ധനയാനങ്ങളില്‍ ഉള്‍പ്പെടെയാണ് ആശുപത്രിയില്‍ എത്തിച്ചത്.