കുംഭമേളയ്ക്കായി ₹32,000 കോടി; അതിന്റെ 0.1% മതി നൂറിലേറെ സ്കൂളുകളെ രക്ഷിക്കാൻ: ജസ്റ്റിസ് പി.ബി. വരാലെ
നാസിക്: കുംഭമേളയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി ചെലവഴിക്കുന്ന വൻതുകയെ ചൂണ്ടിക്കാട്ടി മഹാരാഷ്ട്രയിലെ മറാഠി മീഡിയം സ്കൂളുകളുടെ അവസ്ഥയിൽ ആശങ്കയറിയിച്ച് സുപ്രീം കോടതി ജസ്റ്റിസ് പ്രസന്ന ബി. വരാലെ. കുംഭമേളയ്ക്കായി ചെലവഴിക്കുന്ന ഏകദേശം ₹32,000 കോടിയുടെ 0.1 ശതമാനം വിദ്യാഭ്യാസ മേഖലയ്ക്കായി മാറ്റിവെച്ചിരുന്നെങ്കിൽ സംസ്ഥാനത്തെ നൂറിലധികം മറാഠി മീഡിയം സ്കൂളുകളെ അടച്ചുപൂട്ടലിൽനിന്ന് രക്ഷിക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നാസിക് ജില്ലയിലെ ഷീർപൂരിലുള്ള താൻ പഠിച്ച പഴയ സ്കൂൾ സന്ദർശിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് വരാലെയുടെ പരാമർശം. പല മറാഠി മീഡിയം സ്കൂളുകൾക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാസിക്കിൽ നടക്കാനിരിക്കുന്ന കുംഭമേളയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി സർക്കാർ ഏകദേശം ₹32,000 കോടി ചെലവഴിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് ജസ്റ്റിസ് വരാലെ വ്യക്തമാക്കി. എന്നാൽ ഇതിന്റെ ചെറിയൊരു ഭാഗം വിദ്യാഭ്യാസത്തിനായി വിനിയോഗിച്ചിരുന്നെങ്കിൽ നിരവധി സ്കൂളുകളുടെ നില മെച്ചപ്പെടുത്താനും അടച്ചുപൂട്ടൽ ഒഴിവാക്കാനും കഴിയുമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
വിദ്യാഭ്യാസത്തിനായി ബജറ്റിൽ നീക്കിവെക്കുന്ന വിഹിതം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. നേരത്തെ ബജറ്റിന്റെ എട്ട് മുതൽ 12 ശതമാനം വരെ വിദ്യാഭ്യാസത്തിനായി മാറ്റിവെച്ചിരുന്ന സാഹചര്യത്തിൽ ഇപ്പോൾ അതിൽ കുറവുണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ പരാമർശം.
സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ഡിജിറ്റൽ ക്ലാസ് മുറികളും ആധുനിക ലാബുകളും ഒരുക്കി വിദ്യാലയങ്ങളെ കാലാനുസൃതമായി നവീകരിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് വരാലെ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും സർക്കാർ ചെലവുകളുടെ മുൻഗണനകളും സംബന്ധിച്ച ചർച്ചകൾക്കിടയിലാണ് ജസ്റ്റിസ് വരാലെയുടെ പരാമർശം ശ്രദ്ധ നേടുന്നത്. രാജസ്ഥാനിലെ സ്കൂളുകളുമായി ബന്ധപ്പെട്ട് സി.ജെ.പിയുടെ ‘സ്കൂൾ ഠീക് കരോ’ ക്യാമ്പയിനുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യവും ഇതോടൊപ്പം ശ്രദ്ധേയമാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)