ഓറഞ്ച് അലർട്ട് ദിനത്തിലെ വിലക്ക് ലംഘിച്ചു; എം.എം. മണിയുടെ സഹോദരൻ നടത്തുന്ന സിപ് ലൈൻ സ്ഥാപനം പൂട്ടിച്ചു
അടിമാലി ഇരുട്ടുകാനത്തെ സിപ് ലൈൻ സ്ഥാപനം ജില്ലാ ഭരണകൂടം അടച്ചു; ഉടമയായി രേഖപ്പെടുത്തിയ ലംബോദരന്റെ ഭാര്യയ്‌ക്കെതിരെ പൊലീസ് കേസ്
ഇടുക്കി: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ദിവസം ജില്ലാ ഭരണകൂടത്തിന്റെ നിരോധന ഉത്തരവ് മറികടന്ന് പ്രവർത്തിച്ച അടിമാലി ഇരുട്ടുകാനത്തെ സിപ് ലൈൻ സ്ഥാപനം അധികൃതർ പൂട്ടിച്ചു. മുതിർന്ന സിപിഐഎം നേതാവ് എം.എം. മണിയുടെ സഹോദരൻ എം.എം. ലംബോദരൻ നടത്തുന്ന സ്ഥാപനത്തിനെതിരെയാണ് നടപടി.
കനത്ത മഴയും ദുരന്ത സാധ്യതകളും കണക്കിലെടുത്ത് ജില്ലയിൽ സാഹസിക വിനോദ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഈ വിലക്ക് മറികടന്ന് സിപ് ലൈൻ പ്രവർത്തിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം സ്ഥാപനം അടച്ചുപൂട്ടിയത്.
സംഭവത്തിൽ സിപ് ലൈൻ ഉടമയായി രേഖപ്പെടുത്തിയിട്ടുള്ള എം.എം. ലംബോദരന്റെ ഭാര്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. സുരക്ഷാ നിർദേശങ്ങൾ ലംഘിച്ചതിനാണ് നടപടി സ്വീകരിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
നിരോധന ഉത്തരവ് ലംഘിച്ച് സ്ഥാപനം പ്രവർത്തിപ്പിക്കുന്നത് ഇതാദ്യമല്ലെന്നും കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ വിലക്ക് മറികടന്ന് സിപ് ലൈൻ പ്രവർത്തിപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും വീണ്ടും നിയന്ത്രണം ലംഘിച്ചതോടെയാണ് ഇത്തവണ കർശന നടപടി സ്വീകരിച്ചത്
മഴക്കാലത്ത് മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ അപകട സാധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.