ശ്രീശങ്കര പാലത്തിലെ കുരുക്ക് ഒഴിഞ്ഞില്ല; സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുകൾ, ഇനി യാത്രക്കാർ നടന്ന് പാലം കടക്കണം!
Kalady Bridge Traffic Woes Continue: Private Buses Announce Boycott; Commuters to Cross on Foot
കൊച്ചി: ലക്ഷങ്ങൾ ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്തിയിട്ടും കാലടി ശ്രീശങ്കര പാലത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായില്ല. എം.സി റോഡിൽ മണിക്കൂറുകളോളമാണ് വാഹനങ്ങൾ ഇപ്പോഴും നിരന്നു കിടക്കുന്നത്. കുരുക്കിൽ സഹികെട്ട് ബസ് തൊഴിലാളികൾ ജൂലൈ 30 മുതൽ 'പാലം ബഹിഷ്കരണ' സമരം പ്രഖ്യാപിച്ചു.
സമരം ആരംഭിക്കുന്നതോടെ അങ്കമാലി ഭാഗത്തുനിന്ന് വരുന്ന ബസുകൾ കാലടിയിലും, പെരുമ്പാവൂർ ഭാഗത്തുനിന്ന് വരുന്നവ താന്നിപ്പുഴയിലും ട്രിപ്പ് അവസാനിപ്പിക്കും. തുടർന്ന് യാത്രക്കാർ നടന്ന് പാലം കടന്ന് മറുകരയിലെത്തി വേണം അടുത്ത ബസിൽ കയറാൻ.

പാലത്തിലെ വൻ കുഴികളും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കും തങ്ങൾക്ക് കടുത്ത ശാരീരിക-മാനസിക ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നതെന്ന് ബസ് തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ 23 മുതൽ 25 വരെ രാത്രികളിൽ ഗതാഗതം പൂർണ്ണമായും നിരോധിച്ച് താൽക്കാലിക അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിലും കുരുക്കിന് യാതൊരു കുറവുമില്ല.