ബെത്‌ലഹേം നഴ്സിങ് കോളേജ് വിദ്യാർത്ഥിനി ആൻസിജിയുടെ മരണം: പ്രിൻസിപ്പൽ അറസ്റ്റിൽ
മൊബൈൽ ഫോൺ കൊണ്ടുവന്നെന്നാരോപിച്ച് മാനസിക പീഡനം; ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി ഷീജയ്‌ക്കെതിരെ നടപടി
കന്യാകുമാരി: തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിനിയായ നഴ്സിങ് വിദ്യാർത്ഥിനി ആൻസിജിയുടെ മരണവുമായി ബന്ധപ്പെട്ട് ബെത്‌ലഹേം നഴ്സിങ് കോളേജ് പ്രിൻസിപ്പൽ ഷീജ അറസ്റ്റിൽ. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് കരുങ്കലിലെ സ്വകാര്യ നഴ്സിങ് കോളേജ് പ്രിൻസിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മൂന്നാം വർഷ നഴ്സിങ് വിദ്യാർത്ഥിനിയായ ആൻസിജി വെള്ളിയാഴ്ച കോളേജ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു.
കോളേജിലെ നിയമങ്ങൾ മറികടന്ന് മൊബൈൽ ഫോൺ കൊണ്ടുവന്നെന്നാരോപിച്ച് അധ്യാപിക ആൻസിജിയെ പരസ്യമായി ശാസിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി ആരോപണമുയർന്നിരുന്നു. സംഭവത്തിന് പിന്നാലെ ആൻസിജി സുഹൃത്തുക്കൾക്ക് അയച്ചതായി പറയുന്ന ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു.
വിദ്യാർത്ഥിനിയുടെ മരണത്തിന് പിന്നാലെ സംഭവത്തിൽ അന്വേഷണം ശക്തമാക്കിയ പൊലീസ്, ലഭ്യമായ മൊഴികളും ശബ്ദസന്ദേശവും മറ്റ് തെളിവുകളും പരിശോധിച്ച ശേഷമാണ് പ്രിൻസിപ്പൽ ഷീജയെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)