പിഎസ്‌സി നിയമനക്രമക്കേട്; ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി എസ്.ഐ.ടി
PSC Recruitment Scam: SIT Finds 10 Questions Were Excluded During Evaluation
തിരുവനന്തപുരം: പിഎസ്‌സി നിയമനക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഐജി അജീതാ ബേഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) നടത്തിയ അന്വേഷണത്തിൽ ഗുരുതര ക്രമക്കേടുകളുടെ സൂചന. ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസുകൾ പരിശോധിച്ചപ്പോഴാണ് മൂല്യനിർണയത്തിൽ ആസൂത്രിതമായ ഇടപെടൽ നടന്നതായി സംശയിക്കുന്ന നിർണായക വിവരങ്ങൾ പുറത്തുവന്നത്.
ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥി 58 മാർക്ക് ലഭിക്കാവുന്ന 10 ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയിരുന്നില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ, മൂല്യനിർണയത്തിനിടെ ഈ 10 ചോദ്യങ്ങൾ തന്നെ ഒഴിവാക്കിയതോടെ മറ്റ് ഉദ്യോഗാർഥികൾക്ക് നഷ്ടമുണ്ടായതായി എസ്‌ഐടി വിലയിരുത്തുന്നു.
മറ്റ് ഉദ്യോഗാർഥികൾ ഈ ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയിരുന്നെങ്കിലും അവ മൂല്യനിർണയത്തിൽ ഉൾപ്പെടുത്തിയില്ലെന്നാണ് കണ്ടെത്തൽ. എല്ലാ ചോദ്യങ്ങളും പരിഗണിച്ച് മൂല്യനിർണയം നടത്തിയിരുന്നെങ്കിൽ റാങ്ക് പട്ടികയിൽ വലിയ മാറ്റമുണ്ടാകുമായിരുന്നുവെന്നും അന്വേഷണസംഘം വിലയിരുത്തുന്നു.സംഭവത്തിൽ രാഷ്ട്രീയമോ ഭരണപരമോ ആയ ഇടപെടലുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും എസ്‌ഐടി പരിശോധിച്ചുവരികയാണ്. പിഎസ്‌സിയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ആലപ്പുഴ സ്വദേശി വി.എസ്. ജയലാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. നിലവിൽ ആരുടെയും പേര് എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല.അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരുടെ പേരുകൾ കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തും. തുടർന്ന് വിശദമായ ചോദ്യംചെയ്യലും ആവശ്യമായ നിയമനടപടികളും സ്വീകരിക്കും. വിവിധ പി.എസ്.സി. പരീക്ഷകളുമായി ബന്ധപ്പെട്ട് 90 പരാതികളാണ് എസ്‌ഐടിക്ക് ലഭിച്ചിട്ടുള്ളത്.