യൂണിഫോം ഫണ്ട് റമ്മിയിൽ തുലച്ചു; പത്തനംതിട്ടയിൽ പൊലീസ് ട്രെയിനി അറസ്റ്റിൽ, സർവീസിൽനിന്ന് പിരിച്ചുവിട്ടു

Police Trainee Gambles ₹7 Lakh Uniform Fund on Online Games; Arrested and Dismissed from Service

യൂണിഫോം ഫണ്ട് റമ്മിയിൽ തുലച്ചു; പത്തനംതിട്ടയിൽ പൊലീസ് ട്രെയിനി അറസ്റ്റിൽ, സർവീസിൽനിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം ∙ സഹപ്രവർത്തകർക്ക് യൂണിഫോം തയ്പ്പിക്കുന്നതിനായി പിരിച്ചെടുത്ത ഏഴര ലക്ഷത്തോളം രൂപ ഓൺലൈൻ ബെറ്റിങ് ഗെയിമുകളിൽ നിക്ഷേപിച്ച് തുലച്ച പൊലീസ് ട്രെയിനി അറസ്റ്റിൽ. സംഭവം പുറത്തുവന്നതോടെ ഇയാളെ പരിശീലനത്തിൽനിന്നും സർവീസിൽനിന്നും പിരിച്ചുവിട്ടു.

പത്തനംതിട്ട കെഎപി 3 ബറ്റാലിയനിലെ റിക്രൂട്ട് ട്രെയിനിയായ കൊല്ലം ചെമ്മക്കാട് ശരണ്യഭവനിൽ ശംഭു ആർ. കൃഷ്ണന് (25) എതിരെയാണു വകുപ്പുതല നടപടിയും അറസ്റ്റും ഉണ്ടായത്. കഴിഞ്ഞ ദിവസം പുലർച്ചെ പേരൂർക്കട പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

എസ്‌എപി, കെഎപി 3, കെഎപി 5 ബറ്റാലിയനുകളിലെ പുതിയ റിക്രൂട്ട് ട്രെയിനികൾക്കായി യൂണിഫോം തുണി വാങ്ങാനും തയ്യൽക്കൂലിക്കുമായി രൂപീകരിച്ച 7 അംഗ കമ്മിറ്റിയിലെ അംഗമായിരുന്നു ശംഭു. ട്രെയിനികളിൽനിന്ന് 7,18,320 രൂപയോളമാണ് ഇയാൾ പിരിച്ചെടുത്തത്. എന്നാൽ ഈ തുക ഡ്രൈ കാന്റീനിലോ യൂണിഫോം സൊസൈറ്റിയിലോ അടയ്ക്കാതെ, ഇരട്ടി ലാഭം മോഹിച്ച് ഓൺലൈൻ റമ്മി/ബെറ്റിങ് ആപ്പുകളിൽ നിക്ഷേപിച്ചു നഷ്ടപ്പെടുത്തുകയായിരുന്നു.

യൂണിഫോം ലഭിക്കുന്നത് വൈകിയതോടെ സഹപ്രവർത്തകർ ചോദ്യം ചെയ്തപ്പോഴാണ് പണം ഗെയിമിലൂടെ നഷ്ടപ്പെട്ട വിവരം ഇയാൾ തുറന്നുപറഞ്ഞത്. തുടർന്ന് എസ്‌എപി ബി കമ്പനി ഒഫീഷ്യൽ നൽകിയ പരാതിയിൽ പേരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇയാൾ മുൻപ് ഐആർബിയിൽ സേവനമനുഷ്ഠിച്ചിരുന്നപ്പോഴും സമാന രീതിയിൽ സാമ്പത്തിക ക്രമക്കേട് നടത്തിയിരുന്നെന്നും, തുടർന്ന് രാജിവച്ചാണ് കെഎപിയിൽ ചേർന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.

 ഓൺലൈൻ ബെറ്റിങ്ങ്​ ചതിക്കുഴികൾ

∙ഇന്റർനെറ്റിലൂടെയും മൊബൈൽ ആപ്പുകളിലൂടെയും പ്രവർത്തിക്കുന്ന ഡിജിറ്റൽ ചൂതാട്ടങ്ങൾ ഇരകളെ തേടുന്നത് 'സാധ്യതാ മത്സരങ്ങൾ' എന്ന വ്യാജേന. ആദ്യഘട്ടത്തിൽ ചെറിയ ലാഭങ്ങൾ നൽകി വലയിലാക്കുന്ന ഇത്തരം ബെറ്റിങ് ആപ്പുകൾ, ചുരുങ്ങിയ സമയത്തിനുള്ളിൽ വ്യക്തികളുടെ മാസവരുമാനവും ജീവിത സമ്പാദ്യവും ഘട്ടംഘട്ടമായി കവർന്നെടുക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പണം നഷ്ടപ്പെടുന്ന പ്രധാന വഴികൾ

  1. ആദ്യ ജയങ്ങളും സാങ്കേതിക ചതികളും:

    തുടക്കത്തിൽ തുടർച്ചയായി ചെറിയ തുകകൾ ജയിക്കാൻ ആപ്പുകൾ അവസരം നൽകുന്നു. ഇത് സ്വന്തം കഴിവിനെക്കുറിച്ചുള്ള തെറ്റായ ആത്മവിശ്വാസം വളർത്തുകയും വലിയ തുകകൾ പണയം വയ്ക്കാൻ പ്രേരണയാവുകയും ചെയ്യുന്നു.

  2. നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാനുള്ള ശ്രമം:

    ഒരിക്കൽ പണം നഷ്ടപ്പെട്ടു കഴിഞ്ഞാൽ, അത് വീണ്ടെടുക്കാൻ വേണ്ടി മാത്രം വീണ്ടും കൂടുതൽ പണം നിക്ഷേപിക്കുന്നു. നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാനുള്ള ഈ നെട്ടോട്ടത്തിൽ ബാങ്ക് സമ്പാദ്യവും വായ്പകളും വരെ ഇല്ലാതാകുന്നു.

  3. ഡിജിറ്റൽ ഇടപാടുകളുടെ എളുപ്പം:

    ബാങ്ക് അക്കൗണ്ടുകളും ബാങ്കിങ് ആപ്പുകളും മൊബൈലുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നതിനാൽ നിമിഷങ്ങൾക്കുള്ളിൽ വലിയ തുകകൾ കൈമാറാൻ സാധിക്കുന്നു. പണം നേരിട്ട് കൈമാറാത്തതിനാൽ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന്റെ ഗൗരവം കളിയിൽ മുഴുകിയിരിക്കുന്നയാൾ സമയത്തിന് തിരിച്ചറിയുന്നില്ല.

  4. മാനസികഅടിമത്തം:

    ഓരോ കളിയിലും ഉണ്ടാകുന്ന ജിജ്ഞാസയും ജയിക്കുമ്പോൾ ഉണ്ടാകുന്ന താത്കാലിക സന്തോഷവും വ്യക്തിയെ ഈ തട്ടിപ്പിന് പൂർണ്ണമായി അടിമയാക്കുന്നു. ഇതോടെ ജോലിയോ ഉത്തരവാദിത്തങ്ങളോ ശ്രദ്ധിക്കാതെ മുഴുവൻ സമയവും കളിയിൽ മാത്രം മുഴുകുന്നു.

  5. കടക്കെണിയും ക്രിമിനൽ കുറ്റങ്ങളും:

    കൈയിലുള്ള പണം പൂർണ്ണമായും തീരുന്നതോടെ സഹപ്രവർത്തകരിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ പണം കടം വാങ്ങാനും, തൊഴിൽ സ്ഥാപനങ്ങളിലെ ഫണ്ടുകളിൽ ക്രമക്കേട് നടത്താനും ഇവർ മുതിരുന്നു. ഇത് ഒടുവിൽ കരിയർ തകരുന്നതിലേക്കും നിയമനടപടികളിലേക്കും എത്തിക്കുന്നു.