"ധൈര്യമുണ്ടെങ്കിൽ വന്ന് പിടിക്കൂ"; പോലീസിനേയും ആഭ്യന്തര വകുപ്പിനേയും വെല്ലുവിളിച്ച് അർജുൻ ആയങ്കി.

കോതമംഗലം സി.ഐക്കെതിരായ ഭീഷണി കേസിന് പിന്നാലെ പുതിയ വിവാദം; ഹൈക്കോടതി നടപടികൾ പൂർത്തിയാകുംവരെ ഹാജരാകില്ലെന്ന വാദം, ആഭ്യന്തര വകുപ്പിനെയും ലക്ഷ്യമിട്ട് വെല്ലുവിളി.

"ധൈര്യമുണ്ടെങ്കിൽ വന്ന് പിടിക്കൂ"; പോലീസിനേയും ആഭ്യന്തര വകുപ്പിനേയും വെല്ലുവിളിച്ച് അർജുൻ ആയങ്കി.

കോതമംഗലം: കോതമംഗലം സി.ഐക്കെതിരായ സമൂഹമാധ്യമ ഭീഷണി കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ, അർജുൻ ആയങ്കിയുടെ വോയ്സ് സന്ദേശം പുറത്തുവന്നു. പോലീസിനെയും ആഭ്യന്തര വകുപ്പിനെയും വെല്ലുവിളിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് സന്ദേശത്തിലുള്ളത്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷയിലെ നടപടികൾ പൂർത്തിയാക്കി ജാമ്യം ലഭിച്ച ശേഷമേ ഹാജരാകൂവെന്നും അതിന് മുമ്പ് അറസ്റ്റ് ചെയ്യാൻ കഴിയുമെങ്കിൽ "ധൈര്യമുണ്ടെങ്കിൽ വന്ന് പിടിക്കൂ" എന്നുമാണ് വോയ്സ് ക്ലിപ്പിൽ പറയുന്നത്.

താൻ നിയമപരമായി ഹാജരാകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടും സുഹൃത്തുക്കളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്ത് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയാണെന്ന് അർജുൻ ആരോപിക്കുന്നു. മുമ്പ് അനാവശ്യ കേസിൽപ്പെടുത്തി 21 ദിവസം ജയിലിലടച്ചെന്നും അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരോട് പിന്നീട് കണക്ക് തീർക്കുമെന്നും വോയ്സ് സന്ദേശത്തിൽ പരാമർശമുണ്ട്. അപമാനകരമായ രീതിയിൽ കീഴടങ്ങില്ലെന്നും നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമേ ഹാജരാകൂവെന്നുമാണ് അർജുൻ ആയങ്കി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു 

പുന്നേക്കാട്ടെ റിസോർട്ടിൽ നിന്ന് അർജുൻ ആയങ്കിയെയും സംഘത്തെയും പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് കോതമംഗലം സി.ഐയെ ലക്ഷ്യമിട്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഭീഷണി മുഴക്കിയെന്ന പരാതിയിൽ പോലീസ് കേസെടുത്തത്. "സമാധാനത്തോടെ പെൻഷൻ വാങ്ങി ജീവിക്കാൻ അനുവദിക്കില്ല", "കായികമായി നേരിടും" തുടങ്ങിയ പരാമർശങ്ങൾ നടത്തിയതിനാണ് പോലീസ് കേസെടുത്തത് 

സി.പി.എം.അനുഭാവിയും സൈബർ പോരാളിയുമായ അർജുൻ ആയങ്കിയുടെ പേര് നേരത്തെയും വിവിധ ക്രിമിനൽ കേസുകളിലും വിവാദങ്ങളിലും ഉയർന്നിട്ടുണ്ട്. സ്വർണക്കടത്ത് കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ അന്വേഷണവും നിയമനടപടികളും നേരിട്ട വ്യക്തിയാണ് അർജുൻ

അർജുൻ പുറത്തു വിട്ട വോയ്സ് സന്ദേശം നിയമനടപടികൾ കൈകാര്യം ചെയ്യുന്ന പോലീസിനെയും ആഭ്യന്തര വകുപ്പിനെയും പരസ്യമായി വെല്ലുവിളിക്കുന്നതാണ്.