മോദിയുടെ വിശ്വസ്തനിൽ നിന്ന് ബിജെപി വിമർശകനിലേക്ക്? ചിരാഗിന്റെ നിലപാടിൽ ചർച്ച
മല്ലികാർജുന്‍ ഖാർഗെയ്‌ക്കെതിരായ ജാതിയധിക്ഷേപത്തെ അപലപിച്ച് ചിരാഗ് പാസ്വാൻ രംഗത്തെത്തിയതോടെ എൻഡിഎയിലെ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾ വീണ്ടും ചർച്ചയാകുന്നു.
എന്‍ഡിഎ മുന്നണിയിലെ ശക്തനായ നേതാവാണ് ലോക്ജന്‍ശക്തി പാര്‍ട്ടി ചെയര്‍മാനായ ചിരാഗ് പാസ്വാന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭയിലെ പ്രമുഖ മന്ത്രി കൂടിയായ ചിരാഗ് പാസ്വാന്‍ ബിഹാര്‍ രാഷ്ട്രിയത്തിലെ എണ്ണം പറഞ്ഞ രാഷ്ട്രിയ മുഖമാണ്. അതേ സമയം ദളിതരുടെ അവകാശങ്ങള്‍ക്ക് വേണ്ടി എന്നും ശബ്ദമുയര്‍ത്തുന്ന ചിരാഗ് പാസ്വാന്‍ കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രതികരണം ആരെയും അമ്പരിപ്പിക്കുന്നതാണ്. മല്ലികാര്‍ജ്ജുൻ ഖാര്‍ഗെയ്ക്ക് നേരിടേണ്ടി വന്ന ജാതിയമായ അധിക്ഷേപത്തിനെതിരെയാണ് ചിരാഗ് പാസ്വാന്‍ സംസാരിച്ചത്. അതിന് പിന്നില്‍ ബിജെപി എന്ന പാര്‍ട്ടിക്കോ, സംഘപരിവാറിനുള്ള ബന്ധത്തെയോ തുറന്ന് സമ്മതിക്കാതെ പാസ്വാന്‍ സംഭവത്തെ അപലപിക്കുകയാണ് ചെയ്തത്. ഹല്‍ദ്വാനിയിലെ റാലിക്ക് ശേഷം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത സ്ഥലത്ത് ബിജെപി പ്രവര്‍ത്തകര്‍ ശുദ്ധീകരണം നടത്തിയെന്ന ആരോപണം ഉയര്‍ന്നതിനെതിരെയാണ് ചിരാഗ് പാസ്വാന്‍ തന്നെ രംഗത്തെത്തിയത്. രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെജിയോടൊപ്പം റാലി നടത്തിയ സ്ഥലത്ത് ശുദ്ധീകരണം നടത്തിയെങ്കില്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ല. 21-ാം നൂറ്റാണ്ടിലും തുടരുന്ന വിവേചനവും തൊട്ടുകൂടായ്മയും തുടരുന്നത് അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണ്. ഇതായിരുന്നു അദേഹത്തിന്റെ വാക്കുകള്‍. എന്‍ഡിഎയുടെ ഭാഗമായ ഒരാള്‍ തന്നെ ഇത്തരമൊരു വിഷയത്തില്‍ ബിജെപിക്കെതിരെ തുറന്ന് സംസാരിക്കുന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് ചിരാഗ് പാസ്വാന്‍. ആ ബന്ധമാണ് ഇപ്പോള്‍ കേന്ദ്രമന്ത്രി പദവി വരെ എത്തി നില്‍ക്കുന്നത്. ബിഹാറില്‍ ബിജെപിക്കാരേക്കാള്‍ മോദിയുടെ കണ്ണും നാവുമായി പ്രവര്‍ത്തിക്കുന്നത് ചിരാഗ് പാസ്വാനാണ്. അത്രമാത്രം അടുത്ത ബന്ധമുളള ഈ നേതാവിന് പക്ഷെ അതേ അടുപ്പം മറ്റ് ബിജെപിക്കാരോടില്ല. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രായം കണക്കിലെടുക്കുമ്പോള്‍ മോദി വിരമിക്കണ്ട സമയമാണ്. ഇതോടെ പാസ്വാന്റെ ബിജെപിക്കുളളിലെ കളികള്‍ അവസാനിക്കും. ഇത് മുന്നില്‍ കണ്ട് കോണ്‍ഗ്രസുമായി ഒട്ടാനാണോ ഈ രീതിയിലുള്ള പരാമര്‍ശം എന്നാണ് രാഷ്ടിയ നിരീക്ഷകര്‍ ഉറ്റ് നോക്കുന്നത്.
പാസ്വാന്റെ ലോക്ജന്‍ശക്തി പാര്‍ട്ടിക്ക് സംഘപരിവാറുമായോ ബിജെപി ആശയങ്ങളുമായോ യാതൊരു ബന്ധവുമില്ല. ബിഹാറില്‍ യാദവ് കുടുംബവുമായി ഒറ്റയ്ക്ക് അടിച്ച് നിന്നാല്‍ തോല്‍ക്കുമെന്ന ചിന്തയിലാണ് ചിരാഗ് പാസ്വാന്‍ ബിജെപിക്ക് ഒപ്പം നിന്നത്. അതായത് ബിജെപിയോട് ധാര്‍മികമായ അടുപ്പമൊന്നും ചിരാഗിന് ഇല്ലാ. മോദി കളം വിടുന്നതോടെ എന്‍ഡിഎയിലെ പിടി അയയുമെന്ന ചിന്തയിലാണ് ഇത്തരം വിമര്‍ശനങ്ങളെന്നും പറയേണ്ടി വരും. മറ്റ് ചില കാര്യങ്ങള്‍ കൂടി ഇതുമായി ചേർത്ത് വായിക്കേണ്ടി വരും.ചിരാഗ് പാസ്വാന്റെ പിതാവ് രാംവിലാസ് പാസ്വാനെ മികച്ച കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ എന്നാണ് രാഷ്ട്രീയത്തില്‍ പലരും പരിഹസിച്ചിരുന്നത്. സര്‍ക്കാര്‍ മാറുന്നതിന് മുമ്പേ കാറ്റിന്റെ ദിശ മനസ്സിലാക്കാനുള്ള പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു എന്നതാണ് ആ പരിഹാസത്തിന് ആധാരം. സര്‍ക്കാര്‍ ആരുടേതായാലും കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പാക്കുന്നതിലും അദ്ദേഹം മിടുക്കനായിരുന്നു എന്ന് സാരം. ചിരാഗും കാറ്റിന്റെ ദിശ മനസ്സിലാക്കി തുടങ്ങിയോ എന്നതാണ് വലിയ ചോദ്യം. 2029-ല്‍ ഡല്‍ഹിയിലെ അധികാരത്തിന്റെ കാറ്റ് മാറുമെന്ന് ഇപ്പോഴേ തിരിച്ചറിഞ്ഞതാണോ ഈ തുറന്നുപറച്ചില്‍ എന്ന ചോദ്യവും അന്തരീക്ഷത്തിലുണ്ട്. ജെന്‍സികള്‍ കൂട്ടമായി വോട്ടിങിന് ഇറങ്ങുന്ന 2029ല്‍ മോദിയുടെ സിംഹാസനം ഇളകുവാനാണ് സാധ്യത. ഇത് ആദ്യം തിരിച്ചറിഞ്ഞവരില്‍ ഒരാള്‍ ചിരാഗ് ആണെന്ന് കൂടി ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ തയാറാക്കുന്നുണ്ട്. നേരത്തെയും മുന്നണി മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലം ബിജെപിയും ചരാഗിന്റെ പാര്‍ട്ടിയും പലതവണ തള്ളിക്കളഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിലപാടുകളെയും പ്രതിപക്ഷ കക്ഷികളുടെ പ്രവര്‍ത്തനങ്ങളെയും ചിരാഗ് പാസ്വാന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കാറുണ്ട്. ദളിത് സംവരണം, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസിനെതിരെ അദ്ദേഹം കഴിഞ്ഞ കാലങ്ങളില്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. ബിഹാറിലെ ബിഹാര്‍ രാഷ്ട്രീയത്തില്‍ ആര്‍.ജെ.ഡി കോണ്‍ഗ്രസ് സഖ്യത്തിന് എതിരായ ചേരിയിലാണ് ചിരാഗ് പാസ്വാന്റെ പാര്‍ട്ടി നിലകൊള്ളുന്നത്. ബിഹാറില്‍ എന്‍.ഡി.എയുടെ ഭാഗമായിട്ടാണ് അദ്ദേഹം തിരഞ്ഞെടുപ്പുകളെ നേരിടുന്നത്. എങ്കിലും, ബിഹാര്‍ രാഷ്ട്രീയത്തിലെ സങ്കീര്‍ണ്ണമായ ജാതിസമവാക്യങ്ങളും വിലപേശല്‍ രാഷ്ട്രീയവും കാരണം പ്രതിപക്ഷ പാര്‍ട്ടികള്‍ ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ നീക്കങ്ങളെക്കുറിച്ച് അനുകൂലമായ പ്രവചനങ്ങള്‍ നടത്താറുണ്ട് എന്നതല്ലാതെ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ഔദ്യോഗിക ചര്‍ച്ചകളോ താല്‍പ്പര്യമോ ചിരാഗ് പാസ്വാന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ദളിത് വോട്ട് ബാങ്കില്‍ എന്നും പ്രതീക്ഷവയ്ക്കുന്ന ചിരാഗ് പാസ്വാന് മല്ലികാര്‍ജ്ജുന ഖാര്‍ഗേയ്ക്ക് എതിരെയുള്ള നീചമായ പ്രവര്‍ത്തിയെ തള്ളുകയല്ലാതെ മറ്റ് പോം വഴികള്‍ ഇല്ലാ എന്നതാണ് വാസ്തവം....
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)