‘പോലീസിന്റെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കാൻ തന്റേടമുള്ള പ്രവർത്തകർ ഞങ്ങൾക്കൊപ്പമുണ്ട്’; അടൂരിൽ സിപിഎം നേതാവിന്റെ വിവാദ പ്രസംഗം
യുവാവിനെ പോലീസ് മർദിച്ച സംഭവത്തിൽ പ്രതിഷേധ മാർച്ച്; പോലീസിനെതിരെ രൂക്ഷ വിമർശനവുമായി എ.ആർ. അജീഷ് കുമാറും കെ.പി. ഉദയഭാനുവും
അടൂർ: പോലീസിനെതിരെ അതിരൂക്ഷ പരാമർശങ്ങളുമായി സിപിഎം നേതാവ് എ.ആർ. അജീഷ് കുമാറിന്റെ വിവാദ പ്രസംഗം. പോലീസിന്റേയും അവരുടെ മക്കളുടേയും ജനനേന്ദ്രിയം അടിച്ചുടയ്ക്കാൻ തന്റേടമുള്ള പ്രവർത്തകർ തങ്ങൾക്കൊപ്പമുണ്ടെന്നായിരുന്നു സിപിഎം നേതാവും പട്ടികജാതി ക്ഷേമ സമിതി (പികെഎസ്) ട്രഷററുമായ എ.ആർ. അജീഷ് കുമാറിന്റെ പ്രസംഗം. പോലീസ് മർദനത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റെന്ന ആരോപണത്തിൽ പികെഎസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയായിരുന്നു വിവാദ പരാമർശം.
‘അകാരണമായ പോലീസ് മർദനം അനുവദിക്കില്ല. അതുകൊണ്ട് ഒന്ന് പറഞ്ഞേക്കാം, പോലീസ് ഇത്തരത്തിലുള്ള പണികൾ നിർത്തണം’ എന്നായിരുന്നു അജീഷ് കുമാറിന്റെ പ്രസംഗത്തിലെ പ്രധാന പരാമർശം. സംഭവത്തിൽ പോലീസിനെതിരെ ശക്തമായ പ്രതിഷേധമാണ് മാർച്ചിൽ ഉയർന്നത്.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവും പോലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. പോലീസിന് ജനനേന്ദ്രിയത്തോട് എന്താണ് ഇത്ര താൽപര്യമെന്നും സ്വന്തം വീട്ടിലുള്ള കാര്യങ്ങൾ നോക്കിയാൽ പോരേയെന്നുമുള്ള തരത്തിലുള്ള പരാമർശമാണ് ഉദയഭാനു നടത്തിയത്.
മേയ് 29-നാണ് സംഭവത്തിനാധാരമായ പോലീസ് മർദനം നടന്നതെന്നാണ് റിപ്പോർട്ട്. പോക്സോ കേസിൽ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ യുവാവിനെ പോലീസ് സംഘം കാറിൽ കയറ്റിക്കൊണ്ടുപോയി മണിക്കൂറുകളോളം മർദിച്ചെന്നാണ് ആരോപണം. മർദനത്തിൽ യുവാവിന്റെ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേറ്റതായും ആരോപണമുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ചാണ് പികെഎസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തിയത്.
വിവാദ പ്രസംഗം പുറത്തുവന്നതോടെ സിപിഎം നേതാക്കളുടെ പരാമർശം സംബന്ധിച്ചും പോലീസിനെതിരായ ആരോപണങ്ങൾ സംബന്ധിച്ചും രാഷ്ട്രീയ-സാമൂഹിക തലത്തിൽ ചർച്ച ശക്തമാകുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)