സഹോദരി പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ വിരോധം; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ മൂന്നുപേർക്ക് 7 വർഷം തടവ്
ഫസലുൽ റഹ്മാനെ തട്ടിക്കൊണ്ടുപോയി റബർ തോട്ടത്തിലെത്തിച്ച് ക്രൂരമായി മർദിച്ചു; 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവ്
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വിരോധത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾക്ക് ഏഴ് വർഷം തടവും പിഴയും. കണ്ണൂർ തളിപ്പറമ്പ് അഡീഷനൽ സെഷൻസ് ഡിസ്ട്രിക്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. കാസർകോട് ഒളവറ പുത്തൻപുരയിൽ ഫസലുൽ റഹ്മാനെ (37) വധിക്കാൻ ശ്രമിച്ച കേസിലാണ് നടപടി.
ഫസലുൽ റഹ്മാന്റെ ഭാര്യ ഷാഹിനയുടെ സഹോദരങ്ങളായ പന്നിയൂർ പള്ളിവയൽ സ്വദേശികളായ ബത്താലി ബി. മുബാറക് (37), അബ്ദുല്ല എന്ന അബൂട്ടി (44), ഇവരുടെ സുഹൃത്ത് പി. ഇബ്രാഹിം എന്ന ഉമ്പായി (44) എന്നിവരെയാണ് അഡീഷനൽ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്ത് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി ഒന്നും രണ്ടും പ്രതികൾക്ക് 12 വർഷവും മൂന്നാം പ്രതിക്ക് ഒൻപത് വർഷവും തടവുശിക്ഷ വിധിച്ചെങ്കിലും ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.
ഒന്നും രണ്ടും പ്രതികൾ 2.20 ലക്ഷം രൂപ വീതവും മൂന്നാം പ്രതി 1.20 ലക്ഷം രൂപയും പിഴയൊടുക്കണം. പിഴത്തുകയിൽ നിന്ന് അഞ്ച് ലക്ഷം രൂപ പരിക്കേറ്റ ഫസലുൽ റഹ്മാന് നൽകാനും കോടതി ഉത്തരവിട്ടു.
വിവാഹശേഷം ഫസലുൽ റഹ്മാനും ഷാഹിനയും പയ്യന്നൂരിലായിരുന്നു താമസം. 2019 ജനുവരി 20-നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരിൽ നിന്ന് സ്കൂട്ടറിൽ മടങ്ങുന്നതിനിടെ പ്രാർഥനയ്ക്കായി പുഷ്പഗിരി ഒമാൻ മസ്ജിദിന് സമീപം ഭാര്യയെ ഇറക്കിയ ശേഷം മുന്നോട്ടുപോയ ഫസലുൽ റഹ്മാനെ പ്രതികൾ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. തുടർന്ന് ബൈക്കിൽ ബലമായി കയറ്റി പന്നിയൂർ വില്ലേജ് ഓഫിസിന് സമീപത്തെ റബർ തോട്ടത്തിലെത്തിച്ച ശേഷം ക്രൂരമായി മർദിച്ചു. ആക്രമണത്തിൽ ഫസലുൽ റഹ്മാന്റെ കാൽമുട്ടിന്റെ എല്ല് തകർന്നിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)