"ആടിനെ പട്ടിയാക്കുന്നത് അവസാനിപ്പിക്കണം"; പിണറായി വിജയന് മറുപടിയുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ

പൊതിച്ചോറ് വിവാദവും പകർച്ചവ്യാധി ആരോപണവും തള്ളി; കണക്കുകൾ നിരത്തി മുൻ സർക്കാരിനെതിരെ വിമർശനം.

"ആടിനെ പട്ടിയാക്കുന്നത് അവസാനിപ്പിക്കണം"; പിണറായി വിജയന് മറുപടിയുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ

പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഫേസ്ബുക്കിലൂടെ ഉന്നയിച്ച പൊതിച്ചോറ് വിതരണവും സംസ്ഥാനത്തെ ആരോഗ്യരംഗവും സംബന്ധിച്ച വിമർശനങ്ങൾക്ക് ആരോഗ്യമന്ത്രി കെ. മുരളീധരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടി നൽകി.

"ആടിനെ പട്ടിയാക്കുന്നത് അവസാനിപ്പിക്കണം" എന്ന ആമുഖത്തോടെയാണ് മന്ത്രി പ്രതികരിച്ചത്. പത്ത് വർഷം ഭരിച്ച മുൻ സർക്കാർ ആരോഗ്യവകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളുടെ പ്രവർത്തനം തകർത്ത ശേഷമാണ് രണ്ട് മാസം മാത്രം പൂർത്തിയാക്കിയ യു.ഡി.എഫ് സർക്കാരിനെതിരെ വ്യാജ ആരോപണങ്ങളുമായി രംഗത്തെത്തുന്നതെന്ന് മന്ത്രി ആരോപിച്ചു.

പൊതിച്ചോറ് നിരോധിക്കുന്നുവെന്ന പ്രചാരണം തെറ്റാണെന്ന് മന്ത്രി വ്യക്തമാക്കി. ഭക്ഷണ വിതരണം മഹത്തരമായ സേവനമാണെങ്കിലും സർക്കാർ ഭൂമി കൈയേറി സ്ഥിരസൗകര്യങ്ങൾ ഒരുക്കുന്നത് അനുവദിക്കാനാകില്ലെന്നും, ആലപ്പുഴ മെഡിക്കൽ കോളേജിലെ ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ നിർമ്മാണം വൈകാൻ ഭൂമി കൈയേറ്റം കാരണമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പകർച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കും മന്ത്രി കണക്കുകൾ നിരത്തി മറുപടി നൽകി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എലിപ്പനിയുടെയും ഡെങ്കിപ്പനിയുടെയും മരണനിരക്ക് ഇത്തവണ കുറഞ്ഞിട്ടുണ്ടെന്നും, പ്രതിരോധ പ്രവർത്തനങ്ങളും രോഗികളെ നേരത്തെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നതും ഇതിന് കാരണമായെന്നും അദ്ദേഹം അവകാശപ്പെട്ടു.

മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ മുൻ സർക്കാർ വീഴ്ച വരുത്തിയെന്നും, ആരോഗ്യവകുപ്പിനെ രാഷ്ട്രീയ ആവശ്യങ്ങൾക്കല്ല, വിദഗ്ധരുടെ നിർദേശപ്രകാരമാണ് ഇപ്പോൾ പ്രവർത്തിപ്പിക്കുന്നതെന്നും മന്ത്രി കുറിപ്പിൽ വ്യക്തമാക്കി. രണ്ട് മാസത്തിനിടെ ആരോഗ്യവകുപ്പിൽ ചിട്ടയായ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും, അവ കൂടുതൽ ശക്തമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.