പദവികളും സാമ്പത്തിക പരിഗണനയും ആവശ്യപ്പെടുന്ന അഖിൽ മാരാരുടെ ശബ്ദരേഖ പുറത്തുവിട്ട് ട്വന്റി-20
Akhil Marar vs Twenty20: Audio Clip Leaked Over Demands for Board Positions and Election Seat
കൊച്ചി: ട്വന്റി-20 പാർട്ടിയും ബിഗ് ബോസ് താരം അഖിൽ മാരാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൽ നിലനിൽക്കണമെങ്കിൽ സാമ്പത്തിക അക്കോമഡേഷനോ അല്ലെങ്കിൽ തത്തുല്യമായ ഉന്നത പദവികളോ നൽകണമെന്ന ആവശ്യപ്പെടുന്ന അഖിൽ മാരാരുടെ ശബ്ദരേഖ ട്വന്റി-20 പുറത്തുവിട്ടു. ബോർഡ്/കോർപ്പറേഷൻ സ്ഥാനങ്ങൾക്ക് വേണ്ടി മാരാർ വിലപേശൽ നടത്തുന്നുവെന്ന് ആരോപിച്ചാണ് പാർട്ടി പ്രസ്തുത ഓഡിയോ പരസ്യമാക്കിയത്.
തനിക്ക് രാഷ്ട്രീയത്തിൽ സജീവമായി നിൽക്കാൻ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും അതിനായി ബിജെപിയുടെ സെൻട്രൽ ബോർഡുകളിലെങ്കിലും സ്ഥാനം ഉറപ്പാക്കാനുള്ള ഇടപെടൽ വേണമെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്. കോൺഗ്രസ്, ബിജെപി പോലുള്ള വൻകിട പാർട്ടികളിൽ പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന അത്രയും പരിഗണനയോ ബഹുമാനമോ ട്വന്റി-20യിൽ നിന്ന് ലഭിക്കുന്നില്ലെന്നും, അതുകൊണ്ടുതന്നെ സ്ഥാനമാനങ്ങൾ ചോദിച്ചു വാങ്ങേണ്ടതുണ്ടെന്നും മാരാർ ഓഡിയോയിൽ വ്യക്തമാക്കുന്നു. കൂടാതെ, കൊട്ടാരക്കര നിയമസഭാ മണ്ഡലം ലക്ഷ്യമിട്ടാണ് താൻ ട്വന്റി-20യിലേക്ക് വന്നതെന്നും അദ്ദേഹം തുറന്നു സമ്മതിക്കുന്നുണ്ട്.

അതേസമയം, പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബ് തന്നോട് രാഷ്ട്രീയ വഞ്ചന കാണിച്ചെന്ന് ആരോപിച്ചായിരുന്നു അഖിൽ മാരാർ അടുത്തിടെ ട്വന്റി-20യുമായുള്ള ബന്ധം ഉപേക്ഷിച്ചത്. തനിക്ക് തൃപ്പൂണിത്തുറ സീറ്റ് നൽകാൻ ബിജെപി തയാറായിരുന്നെങ്കിലും, തൃക്കാക്കര മണ്ഡലത്തിലേക്ക് മാറ്റി നിയോഗിച്ചത് തിരിച്ചടിയായെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ പണവും പദവികളും സ്ഥാനമാനങ്ങളും മാത്രം ലക്ഷ്യമിട്ട് വരുന്നവർക്ക് വഴങ്ങുന്ന പ്രസ്ഥാനമല്ല ട്വന്റി-20യെന്നും ഇത്തരം സാമ്പത്തിക/പദവി വിലപേശലുകൾ അംഗീകരിക്കാനാകില്ലെന്നുമാണ് പാർട്ടി നേതൃത്വത്തിന്റെ നിലപാട്.