നീറ്റ് പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: കേന്ദ്ര സർക്കാരിനെതിരെ പിണറായി വിജയന്റെ വിമർശനം

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ ഡൽഹി പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധവുമായി പിണറായി വിജയൻ. സമരത്തിന് ജനപിന്തുണ വർധിക്കുന്നുവെന്ന് പ്രതികരണം.

നീറ്റ് പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: കേന്ദ്ര സർക്കാരിനെതിരെ പിണറായി വിജയന്റെ വിമർശനം

തിരുവനന്തപുരം : നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. കേന്ദ്രസർക്കാർ സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നതോറും ഡൽഹിയിലെ പ്രതിഷേധത്തിന് കൂടുതൽ ജനപിന്തുണ ലഭിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ നടക്കുന്ന പ്രതിഷേധത്തിന് തുടക്കം മുതൽ തന്നെ ഇടത് വിദ്യാർത്ഥി സംഘടനകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നുവെന്നും അവർ സമരത്തിൽ സജീവമായി പങ്കെടുത്തുവരികയാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.

നേരത്തെ, രാഹുൽ ഗാന്ധിയുടെ അറസ്റ്റിനെ തുടർന്ന് ടിവികെയും പരോക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. രാജ്യതലസ്ഥാനത്ത് ജനാധിപത്യത്തെ അടിച്ചമർത്തുകയാണെന്നും, ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച യുവജനതയെ പിന്തുണയ്ക്കാനെത്തിയ രാഹുൽ ഗാന്ധിയെ പൊലീസ് വലിച്ചിഴച്ചത് പൗരാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും ടിവികെ ആരോപിച്ചു.

ഇന്നലെ വൈകുന്നേരമായിരുന്നു രാഹുൽ ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തത്. റോഡിലൂടെ വലിച്ചിഴച്ചാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പിടിവലിക്കിടെ രാഹുലിന്റെ മൂക്കിന് പരിക്കേൽക്കുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള എംപിമാരെയും പൊലീസ് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവും രാഹുൽ ഗാന്ധിക്കൊപ്പം പ്രതിഷേധ സ്ഥലത്തുണ്ടായിരുന്നു.