പരപ്പനങ്ങാടിയിൽ വൻ മണ്ണിടിച്ചിൽ; സംസ്ഥാനപാതയിൽ ഗതാഗതം സ്തംഭിച്ചു
പരപ്പനങ്ങാടി–നാടുകാണി സംസ്ഥാനപാതയിൽ വൻ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു; അശാസ്ത്രീയ മണ്ണെടുപ്പാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
മലപ്പുറം: പരപ്പനങ്ങാടി–നാടുകാണി സംസ്ഥാനപാതയിൽ വൻ മണ്ണിടിച്ചിൽ. മണ്ണ് പൂർണമായും ഇടിഞ്ഞ് റോഡിലേക്ക് വീണതിനെ തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
ഇന്നലെ രാത്രി മുതൽ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു. സ്‌കൂളുകളും വീടുകളും ഉൾപ്പെടുന്ന ജനവാസ മേഖലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ആശങ്കയിലാണ്. മണ്ണിടിച്ചിലിൽ തെങ്ങുൾപ്പെടെ നിരവധി മരങ്ങൾ കടപുഴകി വീണു.
അശാസ്ത്രീയമായി ജെസിബി ഉപയോഗിച്ച് മണ്ണെടുത്തതാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് നാട്ടുകാരുടെ ആരോപണം. അപകടസാധ്യത ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കുകയും റവന്യൂ വകുപ്പ് പരിശോധന നടത്തണമെന്ന് നേരത്തേ തന്നെ ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാർ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവിയെയും ജില്ലാ കളക്ടറെയും ബന്ധപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. പ്രദേശത്ത് വെള്ളം ഒലിച്ചെത്തുന്ന സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ ഉടൻ നിർത്തിവെക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മണ്ണെടുപ്പ് നടന്നത് സ്വകാര്യ ഭൂമിയിലാണെന്നാണ് മലപ്പുറം നഗരസഭ ചെയർപേഴ്‌സൺ റിൻഷയുടെ പ്രതികരണം. നഗരസഭയുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നതെന്നും അപേക്ഷ സമർപ്പിക്കാതെയാണ് മണ്ണെടുത്തതെന്നും അവർ വ്യക്തമാക്കി. സംഭവസ്ഥലം ഉടൻ സന്ദർശിക്കുമെന്നും റിൻഷ അറിയിച്ചു.