"എന്തും ചോദിച്ചോളൂ"; രാഹുൽ ഗാന്ധിയുടെ ഇൻസ്റ്റാഗ്രാം ക്യാമ്പയിൻ തരംഗമാവുന്നു.
ജെൻ സിയുമായും വിദ്യാർത്ഥികളുമായും നേരിട്ട് സംവദിക്കാൻ അവസരം; ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ജെൻ സിയുമായും (Gen Z) വിദ്യാർത്ഥികളുമായും നേരിട്ട് ആശയവിനിമയം ശക്തമാക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരംഭിച്ച "എന്തും ചോദിച്ചോളൂ" (Ask Me Anything) ക്യാമ്പയിൻ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നു.
യുവാക്കൾക്കും വിദ്യാർത്ഥികൾക്കും നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനും തങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാനും അവസരം ഒരുക്കുന്നതാണ് പുതിയ സംരംഭം. ഇൻസ്റ്റാഗ്രാം വഴി ലഭിക്കുന്ന ചോദ്യങ്ങളിൽ കഴിയുന്നത്രയ്ക്ക് വ്യക്തിപരമായി മറുപടി നൽകുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു.
"വിദ്യാർത്ഥികളേ, ജെൻസികളേ... നിങ്ങളെ കേൾക്കാൻ ഞാൻ ഇവിടെയുണ്ട്. നിങ്ങൾക്ക് എന്നോട് എന്തും ചോദിക്കാം. എനിക്ക് കഴിയുന്നത്ര ചോദ്യങ്ങൾക്ക് ഞാൻ മറുപടി നൽകും" എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ സമൂഹമാധ്യമ കുറിപ്പ്.
ക്യാമ്പയിന്റെ ലിങ്ക് എക്സ് (മുൻ ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെയും രാഹുൽ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. യുവതലമുറയുമായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ നേരിട്ടുള്ള ബന്ധം ശക്തമാക്കാനുള്ള കോൺഗ്രസിന്റെ പുതിയ നീക്കം ജനശ്രദ്ധയാകർഷിക്കുന്നു
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്നാലെയാണ് പുതിയ ക്യാമ്പയിൻ പ്രഖ്യാപിച്ചത്. ജൂലൈ 20ന് നടന്ന പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടികൾ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
അതേസമയം, യുവാക്കളുമായി സോഷ്യൽ മീഡിയ വഴിയുള്ള ആശയവിനിമയം ശക്തമാക്കാനുള്ള ശ്രമങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടികളും നേതാക്കളും ഇൻസ്റ്റാഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമായി ഇടപെടുന്നുണ്ട്.