തൊണ്ടിമുതൽ മോഷണം; പ്രതി പൊലീസുകാരൻ തന്നെ, ഏഴ് ചാക്ക് ഹാൻസ് കടത്തിയെന്ന് സൂചന
സുൽത്താൻ ബത്തേരി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗ്രേഡ് സബിത്തിനെതിരെ വകുപ്പുതല നടപടി ശുപാർശ; സിസിടിവി ദൃശ്യങ്ങളിൽ നിർണായക തെളിവുകൾ
കൽപ്പറ്റ: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് ഹാൻസ് കാണാതായ സംഭവത്തിൽ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗ്രേഡ് സബിത്ത് പ്രതിയെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ട്. മോഷണവിവരം പുറത്തുവന്നതിനു പിന്നാലെ സബിത്ത് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുൽത്താൻ ബത്തേരി ഡിവൈഎസ്പി എസ്.പിക്ക് ശുപാർശ നൽകിയിട്ടുണ്ട്.
ജൂലൈ 18ന് രാത്രിയിലാണ് മോഷണം നടന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. അന്ന് സബിത്തിനായിരുന്നു ജിഡി ചാർജ്. രാത്രി 12 മണിക്ക് ശേഷമാണ് തൊണ്ടിമുതൽ സൂക്ഷിച്ചിരുന്ന മുറിയിൽ നിന്ന് ഹാൻസ് പുറത്തെടുത്തതെന്നാണ് പൊലീസ് പറയുന്നത്. സ്വന്തം കാറിൽ ഹാൻസ് കടത്തിയതായും അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്.
പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് വിവരം. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മോഷണത്തിന് സബിത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ നടപടികൾക്കും അറസ്റ്റിനും സാധ്യതയുണ്ടെന്നാണ് സൂചന.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)