തമിഴ്നാട് ഉപതിരഞ്ഞെടുപ്പിൽ ടിവികെയ്ക്ക് തിരിച്ചടി; ഇടത് പാർട്ടികൾ ഒറ്റയ്ക്ക് മത്സരിക്കും
ടിവികെ മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐഎമ്മും സിപിഐയും സ്ഥാനാർഥികളെ പ്രഖ്യാപിക്കാനൊരുങ്ങുന്നു
ചെന്നൈ: തമിഴ്നാട് ഉപതിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകത്തിന് (ടിവികെ) തിരിച്ചടി. ടിവികെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ, ഭരണത്തിന് പുറത്തുനിന്ന് പിന്തുണ നൽകുന്ന ഇടത് പാർട്ടികൾ രണ്ട് മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു. മധുരാന്തകം മണ്ഡലത്തിൽ സിപിഐഎമ്മും ധാരാപുരത്ത് സിപിഐയും സ്ഥാനാർഥികളെ മത്സരിപ്പിക്കും. സ്ഥാനാർഥികളുടെ പ്രഖ്യാപനം സെപ്റ്റംബർ 15ന് ഉണ്ടാകുമെന്ന് ഇടത് പാർട്ടി നേതാക്കൾ അറിയിച്ചു.
ടിവികെയുമായി തെരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്നും പുറത്തുനിന്നുള്ള പിന്തുണ മാത്രമാണ് നൽകുകയെന്നും സിപിഐഎമ്മും സിപിഐയും നേരത്തെ വ്യക്തമാക്കിയിരുന്നു. ടിവികെ സർക്കാർ അധികാരത്തിലെത്തിയാൽ അഞ്ച് വർഷവും പിന്തുണ തുടരുമെന്ന് ഉറപ്പ് നൽകാനാകില്ലെന്നും ഇടത് നേതാക്കൾ വ്യക്തമാക്കിയിരുന്നു. ചെന്നൈ പട്ടണപ്പാക്കത്ത് പുതിയ സെക്രട്ടേറിയറ്റ് നിർമിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഇടത് പാർട്ടികൾ നേരിട്ട് പ്രതിഷേധിച്ചതും ഇരു വിഭാഗങ്ങൾക്കുമിടയിലെ അകലം വ്യക്തമാക്കിയിരുന്നു.
രണ്ട് മണ്ഡലങ്ങളിലേക്കാണ് തമിഴ്നാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ടിവികെ നേതൃത്വം നൽകുന്ന സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ് നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. അണ്ണാ ഡിഎംകെയിൽ നിന്ന് രാജിവെച്ച് എത്തിയവർക്കാണ് ടിവികെ സഖ്യം ടിക്കറ്റ് നൽകിയത്. മധുരാന്തകത്ത് മരകതം കുമരവേലും ധാരാപുരത്ത് പി. സത്യഭാമയുമാണ് സ്ഥാനാർഥികൾ. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ സ്ഥാനാർഥികളായി വിജയിച്ച ഇരുവരും പിന്നീട് രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. ഡിഎംകെയും ഇരു മണ്ഡലങ്ങളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)