പാർട്ടി കസേര നൽകി, വിവാദം പിന്നാലെ; ചിന്ത ജെറോമിന്റെ പി.എച്ച്.ഡി വീണ്ടും കുരുക്കിൽ
ചിന്ത ജെറോമിന്റെ പി.എച്ച്.ഡി പ്രബന്ധവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പരിശോധിക്കാൻ കേരള സർവകലാശാല കമ്മിറ്റി രൂപീകരിച്ചതോടെ വിവാദം വീണ്ടും ശക്തമായി.
അടച്ചിട്ട ഗേറ്റുകൾക്ക് പിന്നിൽ വിപ്ലവഗാനങ്ങൾ വോളിയം കൂട്ടി വെച്ച് സ്വന്തം പരാജയങ്ങളെ മറച്ചുപിടിക്കാൻ നോക്കിയ ഒരു പാർട്ടിയുടെ കള്ളി വെളിച്ചത്താകുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്! സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം സമാപിക്കുമ്പോൾ, തെറ്റുകൾ തിരുത്താനോ തിരിച്ചടികളിൽ നിന്ന് പഠിക്കാനോ പാർട്ടി തയ്യാറല്ലെന്ന് വ്യക്തം. പക്ഷേ, ഗേറ്റിനു പുറത്തേക്ക് ചോർന്നെത്തിയ വാർത്തകൾ ഒന്നേ ഒന്നുതന്നെയാണ് സൂചിപ്പിക്കുന്നത്—സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷ് അടക്കമുള്ള ഉന്നതർക്ക് അണികളിൽ നിന്ന് കിട്ടേണ്ടതൊക്കെ കൃത്യമായി കിട്ടിയിട്ടുണ്ട്. തോൽവി തന്ന ആഘാതത്തിൽ പലരുടെയും കസേരകൾ ഒന്നൊന്നായി തെറിച്ചുവീണു. എന്നാൽ, പാർട്ടിയെ അതിനേക്കാൾ വലിയൊരു കടലാസ് പുലി ഇപ്പോൾ വിറപ്പിച്ചുകൊണ്ടിരിക്കുകയാണ്. വലിയ വലിയ കാര്യങ്ങൾ വലിയ വായിൽ വിളിച്ചുപറയാൻ മിടുക്കിയായ ചിന്ത ജെറോമിന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് കസേര വച്ചുനീട്ടുമ്പോൾ സിപിഎം കരുതിയില്ല, ഇത് തങ്ങളുടെ കഴുത്തിലെ അടുത്ത ട്രാപ്പാണെന്ന്!
വർഷങ്ങൾക്ക് മുമ്പ് എങ്ങനെയൊക്കെയോ ഒപ്പിച്ചുണ്ടാക്കിയ ആ പിഎച്ച്.ഡി പ്രബന്ധം തന്നെയാണ് ചിന്തയെയും പാർട്ടിയെയും വീണ്ടും വേട്ടയാടുന്നത്. ചങ്ങമ്പുഴയുടെ പ്രശസ്തമായ 'വാഴക്കുല' വൈലോപ്പിള്ളിയുടേതാണെന്ന് യാതൊരു ഉളുപ്പുമില്ലാതെ എഴുതിവെച്ചതും, 'ബോധി കോമൺസ്' എന്ന വെബ്സൈറ്റിലെ ലേഖനം അപ്പാടെ അടിച്ചുമാറ്റി കോപ്പിയടിച്ചതുമൊക്കെ പരിശോധിക്കാൻ സർവകലാശാല നാലംഗ ഉപസമിതിയെ നിയോഗിച്ചു കഴിഞ്ഞു. സിനിമ പോലും കാണാതെ, മറ്റുള്ളവരുടെ ആശയങ്ങൾ മോഷ്ടിച്ച് തട്ടിക്കൂട്ടിയ ഒരു തീസിസും തലയിൽ ചുമന്ന് നടക്കുന്ന ഒരാളെ യുവജന പ്രസ്ഥാനത്തിന്റെ അമരത്ത് പ്രതിഷ്ഠിച്ചത് വഴി ഇടതുപക്ഷം ജനങ്ങൾക്ക് മുന്നിൽ വീണ്ടും പരിഹാസ്യരാവുകയാണ്. വ്യാജ ബിരുദവും മോഷ്ടിച്ച പ്രബന്ധവും കൈയിലുള്ള നേതാവിനെ സംരക്ഷിക്കാൻ പാർട്ടി ഇനി എന്തൊക്കെ ന്യായീകരണങ്ങളാണ് നിരത്താൻ പോകുന്നതെന്ന് കണ്ടുതന്നെ അറിയണം.
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയം വന്നപ്പോൾ കോൺഗ്രസിനെ കല്ലെറിയാൻ മുന്നിൽ നിന്നവരാണ് ഈ സിപിഎമ്മുകാർ. എന്നാൽ രാഹുൽ രാജി വെച്ച് പുറത്തുപോയതോടെ, 'അയാൾ ഇപ്പോൾ ഞങ്ങളുടെ ആളല്ല' എന്ന് പറഞ്ഞ് മുഖം രക്ഷിക്കാൻ കോൺഗ്രസിന് കഴിഞ്ഞു. എന്നാൽ സിപിഎമ്മിന്റെ അവസ്ഥയോ? മോഷ്ടിച്ച തീസിസുമായി നടക്കുന്ന നേതാവിനെ തള്ളിപ്പറയാൻ പാർട്ടിക്കും വയ്യ, ചുമന്നു നടക്കാൻ അണികൾക്കും വയ്യ! സ്വന്തം അബദ്ധങ്ങൾ മൂടിവെക്കാൻ ആസ്ഥാനത്ത് ഗേറ്റുകൾ പൂട്ടിയിട്ട് വിപ്ലവം പ്രസംഗിക്കുന്ന സിപിഎമ്മിന്, ചിന്ത ജെറോമിന്റെ ഈ പിഎച്ച്.ഡി തട്ടിപ്പ് പൊതുസമൂഹത്തിന് മുന്നിൽ തലകുനിക്കേണ്ട മറ്റൊരു വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)