കാണിക്കയില്‍ കൈയിട്ടപ്പോള്‍ നെഹ്‌റു ചെയ്തത്; വീണ്ടും ചര്‍ച്ചയായി 1958ലെ കത്ത്
ക്ഷേത്രക്കൊള്ളയെ ഗുരുതരമായ കുറ്റമായി കണ്ട നെഹ്‌റു അന്നത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി മോഹന്‍ലാല്‍ സുഖാദിയക്കും കേന്ദ്ര ആഭ്യന്തര മന്ത്രി ജി.ബി പന്തിനുമാണ് ശക്തമായ നടപടി ആവശ്യപ്പെട്ട് കത്തയച്ചത്.
അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക തട്ടിയെടുത്തെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി മൗനം തുടരവെ സമാനമായ സംഭവത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്വീകരിച്ച നിലപാട് വീണ്ടും ചര്‍ച്ചയാവുന്നു. രാജസ്ഥാനിലെ ശ്രീനാഥ്ജി ക്ഷേത്രത്തില്‍ സാമ്പത്തിക ക്രമക്കേട് നടന്നെന്ന് പരാതി ഉണ്ടായപ്പോള്‍ 1958ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു എഴുതിയ കത്താണ് പുറത്തുവന്നിരിക്കുന്നത്. ക്ഷേത്രക്കൊള്ളയെ ഗുരുതരമായ കുറ്റമായി കണ്ട നെഹ്‌റു അന്നത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി മോഹന്‍ലാല്‍ സുഖാദിയക്കും കേന്ദ്ര ആഭ്യന്തര മന്ത്രി ജി.ബി പന്തിനുമാണ് ശക്തമായ നടപടി ആവശ്യപ്പെട്ട് കത്തയച്ചത്. ക്ഷേത്രത്തിന്റെ ചുമതല വഹിച്ചിരുന്ന മഹാരാജാവിനെതിരെയായിരുന്നു ആരോപണം. കത്തിലെ ഭാഷ അതിരൂക്ഷമായിരുന്നു. മഹന്തായാലും മഹാരാജാവായാലും, ആത്മീയവും ധാര്‍മികവുമായ ജീവിതരീതിയും നിലപാടും തുടര്‍ന്നെങ്കിലും കടുത്ത നടപടി വേണമെന്ന് നെഹ്‌റു ആവശ്യപ്പെട്ടു. ഇതോടെ മഹാരാജാവിനെതിരെ നടപടിയെടുക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. 1959ല്‍ നാഥ്ദ്വാര ക്ഷേത്ര നിയമം രാജസ്ഥാന്‍ സര്‍ക്കാര്‍ പാസാക്കി. പ്രതികള്‍ ഇത് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചെങ്കിലും, 1963ല്‍ സുപ്രീം കോടതി ക്ഷേത്ര സ്വത്തുക്കളുടെയും കാണിക്കയുടെയും സുരക്ഷ ഭരണപരമായ വിഷയമാണെന്നും അതില്‍ സര്‍ക്കാരിന് ഇടപെടാമെന്നും വ്യക്തമാക്കി.
1958 നവംബര്‍ 13ന് രാജസ്ഥാനിലെ നാഥ്ദ്വാരയിലെ ശ്രീനാഥ്ജി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണവും വെള്ളിയും വന്‍തോതില്‍ പണവും ദുരുപയോഗം ചെയ്‌തെന്ന പരാതിയിലാണ് നെഹ്‌റുവിന്റെ ശക്തമായ ഇടപെടലിലൂടെ നടപടിയുണ്ടായത്. ക്ഷേത്ര സ്വത്തുക്കള്‍ രഹസ്യമായി മാറ്റിയത് കൊള്ളയ്ക്ക് തുല്യമാണെന്നും അന്വേഷണം വൈകുന്നതും ഉത്തരവാദികളായവര്‍ക്ക് വീണ്ടും പണം കൈകാര്യം ചെയ്യാന്‍ അവസരം നല്‍കുന്നതും സര്‍ക്കാരിന് അപമാനകരമാണെന്നും നെഹ്‌റു വിമര്‍ശിച്ചു. ഭക്തരുടെ വികാരങ്ങളെ ചില വ്യക്തികളുടെ അത്യാഗ്രഹത്തിന് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും നെഹ്‌റു മുന്നറിയിപ്പ് നല്‍കി. ശ്രീനാഥ്ജി ക്ഷേത്ര വിഷയത്തില്‍ നെഹ്‌റു സ്വീകരിച്ച കടുത്ത നിലപാടുമായി ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം താരതമ്യം ചെയ്യുകയാണ് പലരും. അയോധ്യ രാമക്ഷേത്രത്തെ എല്ലാ അര്‍ഥത്തിലും രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്ത പാര്‍ട്ടിയാണ് ബി.ജെ.പി. കേസിലെ പ്രതികള്‍ സംഘപരിവാരവുമായി അടുത്ത ബന്ധമുള്ളവരാണ്. പ്രതികള്‍ പണം ഒളിച്ചുകടത്തുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രധാനമന്ത്രി ഇതെക്കുറിച്ച് മൗനം തുടരുകയാണ്. 2004ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടന്നപ്പോള്‍, അതില്‍നിന്ന് ഹിന്ദുമതാചാര്യന്മാരെ മാറ്റിനിര്‍ത്തുകയും സ്വയം പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നല്‍കുകയും ചെയ്ത വ്യക്തിയാണ് പ്രധാനമന്ത്രി.