ന​ഗ്നയാക്കി മന്ത്രവാദം: ചടയമം​ഗലത്ത് ഒരാൾ അറസ്റ്റിൽ, 3 പേർ മുങ്ങി

ന​ഗ്നയാക്കി മന്ത്രവാദം: ചടയമം​ഗലത്ത് ഒരാൾ അറസ്റ്റിൽ, 3 പേർ മുങ്ങി

നഗ്നയാക്കി പൂജ നടത്താൻ മന്ത്രവാദി ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർതൃമാതാവ് അറസ്റ്റിൽ. ഭർതൃമാതാവ് ലൈഷയാണ് (60) അറസ്റ്റിലായത്. ആറ്റിങ്ങൽ സ്വദേശിയായ പരാതിക്കാരിയുടെ ഭർത്താവ് ചടയമംഗലം നെട്ടേത്തറ ശ്രുതി ഭവനിൽ ഷാലു സത്യബാബു (36), സഹോദരി ശ്രുതി, മന്ത്രവാദി നിലമേൽ ചേറാട്ടുകുഴി സ്വദേശി അബ്ദുൽ ജബ്ബാർ (55), സഹായി സിദ്ദിക്ക് എന്നിവർ ഒളിവിലാണ്. ഇവർ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. എല്ലാവർക്കും എതിരെ ചടയമംഗലം പൊലീസ് കേസെടുത്തിരുന്നു.

അ‌ഞ്ച് വർഷം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 2017 ജനുവരി 18ന് തമിഴ്നാട്ടിലെ നാഗൂർ പള്ളിക്കടുത്ത് ലോഡ്‌ജിലായിരുന്നു സംഭവം. 2016 ഡിസംബറിലായിരുന്നു പരാതിക്കാരിയുടെ വിവാഹം. പിന്നാലെ ബംഗളൂരുവിൽ മധുവിധുവിന് പോകാനെന്ന പേരിൽ ജനുവരി 17ന് തന്നെ നാഗൂരിലെത്തിച്ചുവെന്ന് യുവതി പരാതിയിൽ പറയുന്നു. ഭർത്താവും സഹോദരിയും മാതാവും മന്ത്രവാദിയും ഒപ്പമുണ്ടായിരുന്നു.18ന് ലോഡ്‌ജ് മുറിയിൽ എത്തുമ്ബോൾ മറ്റൊരു പെൺകുട്ടിയെ നഗ്നയാക്കി പീഠത്തിൽ ഇരുത്തി അബ്ദുൾ ജബ്ബാർ പൂജ നടത്തുകയായിരുന്നു. തന്നെയും നഗ്നപൂജ ചെയ്യാൻ നിർബന്ധിച്ചു. വഴങ്ങാതിരുന്നപ്പോൾ ഭർത്താവും സഹോദരിയും മർദ്ദിച്ചു. മന്ത്രവാദിയുടെ സഹായി സിദ്ധിക്ക് വസ്ത്രം വലിച്ചു കീറി. ഇതോടെ നേരത്തേ പൂജയ്‌ക്കിരുന്ന പെൺകുട്ടിയുടെ പിതാവ് ബഹളം വച്ചു. തുടർന്ന് ലോഡ്‌ജിലെ മുറിയിലേക്ക് രക്ഷപ്പെട്ടു. അടുത്ത രണ്ട് ദിവസവും നിർബന്ധിച്ചെങ്കിലും വഴങ്ങാതായതോടെ നാട്ടിലേക്ക് മടങ്ങുകയായിരുന്നെന്ന് യുവതി പറഞ്ഞു.

സംഭവത്തെത്തുടർന്ന് യുവതി സ്വന്തം വീട്ടിലേക്ക് പോയി. അബ്ദുൽ ജബ്ബാറും സിദ്ധിക്കും ഭർത്താവും ഉൾപ്പെട്ട സംഘം ആറ്റിങ്ങലിലെത്തി വാഹനം ഇടിച്ചു കൊല്ലാൻ ശ്രമിച്ചെന്നും സഹോദരനെ ആക്രമിച്ചെന്നും മകളെ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.ഒൻപത് മാസം മുൻപ് യുവതി വിവാഹമോചനത്തിന് കോടതിയെ സമീപിച്ചു. ഒരാഴ്ച മുൻപ് ഭർത്താവ് ഫേസ്ബുക്ക് വഴി അപകീർത്തിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.