നെഹ്റു ട്രോഫി ജലോത്സവം; സമ്മാനത്തുകയിൽ വമ്പൻ വർധന
NehruTrophy PrizeMoney increased BoatRace
തിരുവനന്തപുരം: നെഹ്റു ട്രോഫി ജലോത്സവത്തിന്റെ സമ്മാനത്തുക സർക്കാർ വർധിപ്പിച്ചു. ഒന്നാം സ്ഥാനം നേടുന്ന ചുണ്ടൻ വള്ളത്തിനുള്ള സമ്മാനത്തുക 25 ലക്ഷം രൂപയായി ഉയർത്തി. നിലവിൽ ഇത് വെറും അഞ്ചു ലക്ഷം രൂപ മാത്രമായിരുന്നു.
ഒന്നാം സമ്മാനത്തിന് പുറമെ മറ്റ് സ്ഥാനക്കാർക്കുള്ള തുകയും വർധിപ്പിച്ചു. രണ്ടാം സ്ഥാനക്കാർക്ക് 20 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് 15 ലക്ഷം രൂപയും ഇനി മുതൽ ലഭിക്കും. വള്ളംകളി മത്സരങ്ങൾ സുഗമമായി നടത്തുന്നതിനായി സർക്കാർ നൽകുന്ന ഗ്രാൻഡ് രണ്ടു കോടി രൂപയായും ഉയർത്തിയിട്ടുണ്ട്.
1952ൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആലപ്പുഴ സന്ദർശിച്ചതോടെയാണ് ഈ വിശ്വപ്രസിദ്ധമായ വള്ളംകളിയുടെ ചരിത്രം ആരംഭിക്കുന്നത്. അന്ന് അദ്ദേഹത്തിന്റെ സന്ദർശനത്തോടനുബന്ധിച്ച് പുന്നമടക്കായലിൽ ഒരു പ്രത്യേക വള്ളംകളി മത്സരം സംഘടിപ്പിച്ചിരുന്നു.
തുഴച്ചിൽക്കാരുടെ ആവേശത്തിലും പ്രകടനത്തിലും അങ്ങേയറ്റം ആകൃഷ്ടനായ നെഹ്റു ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം സ്വന്തം ഒപ്പോടുകൂടിയ വെള്ളിയിൽ തീർത്ത ഒരു ട്രോഫി സമ്മാനമായി അയച്ചുനൽകി. ഈ ട്രോഫിയാണ് പിന്നീട് ലോകമെമ്പാടുമുള്ള കായികപ്രേമികൾ ഉറ്റുനോക്കുന്ന നെഹ്റു ട്രോഫി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.