പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ, തിരിച്ചടി മുന്നറിയിപ്പ്
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുകയാണ്. ഈ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ അറിയിച്ചു. മേഖലയിലെ അമേരിക്കയുടെ ഇടപെടൽ അവസാനിക്കുന്നതുവരെ കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ വ്യക്തമാക്കി. ഇതിന് പിന്നാലെ ഇറാനിൽ അമേരിക്ക ആക്രമണം ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. അനുമതിയില്ലാതെ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിനിടെ ഒരു കപ്പലിന് നേരെ വെടിയുതിർക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ആക്രമണത്തിന് ഇരയായ കപ്പലിന്റെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സമുദ്രസുരക്ഷയ്ക്ക് ഭീഷണിയുയർത്തിയ ഒരു കപ്പലിനെ ആക്രമിക്കുകയും തടഞ്ഞുനിർത്തുകയും ചെയ്തതായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു.
അതേസമയം, പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനിയുടെ കൊലപാതകത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമനി പ്രഖ്യാപിച്ചു. അലി ഖമനിയുടെ സംസ്കാരച്ചടങ്ങുകൾക്ക് ശേഷമുള്ള ആദ്യ പ്രതികരണത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പിതാവിന്റെ രക്തത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്ത മൊജ്തബ, രാജ്യത്തിന്റെ താൽപര്യം മുൻനിർത്തിയാണ് ഈ തീരുമാനമെന്നും വ്യക്തമാക്കി. അലി ഖമനിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനും സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനുമെത്തിയ ജനങ്ങൾക്ക് നന്ദി അറിയിച്ച ശേഷമാണ് അദ്ദേഹം പ്രതികരിച്ചത്.