'കൈ വിടല്ലേ ഭായ്'... ഓടുന്ന ട്രെയിനിന്റെ ജനലിൽ തൂങ്ങി മൊബൈൽ കള്ളൻ; ഒടുവിൽ കൈയോടെ പിടിയിൽ.

മൊബൈൽ തട്ടിയെടുക്കാൻ ശ്രമിച്ച കള്ളനെ യാത്രക്കാർ കൈവിട്ടില്ല; ഒടുവിൽ പൊലീസിന്റെ പിടിയിൽ.

'കൈ വിടല്ലേ ഭായ്'... ഓടുന്ന ട്രെയിനിന്റെ ജനലിൽ തൂങ്ങി മൊബൈൽ കള്ളൻ; ഒടുവിൽ കൈയോടെ പിടിയിൽ.

ബിഹാർ: ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ച യുവാവ് യാത്രക്കാരുടെ സമയോചിത ഇടപെടലിൽ കുടുങ്ങിയ സംഭവം വലിയ ശ്രദ്ധ നേടുന്നു. ട്രെയിൻ നീങ്ങിത്തുടങ്ങിയിട്ടും യാത്രക്കാർ ഇയാളുടെ കൈ ഉറച്ചുപിടിച്ചതോടെ, നിരവധി കിലോമീറ്ററോളം ട്രെയിനിന്റെ ജനലിൽ തൂങ്ങിക്കിടക്കേണ്ടി വന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ജൂലൈ 9-ന് രാത്രി ബിഹാറിലെ മാൻസി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിരുന്ന ജനഹിത് എക്‌സ്‌പ്രസ് ട്രെയിനിലാണ് സംഭവം. ജനലിനരികിൽ ഇരുന്ന യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ച പ്രതിയെ യാത്രക്കാർ ഉടൻ കൈയിൽ പിടികൂടി. ഇതിനിടെ ട്രെയിൻ സ്റ്റേഷൻ വിട്ടതോടെ ഇയാൾ പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന അവസ്ഥയിലായി.

ട്രെയിൻ ഖഗാരിയ സ്റ്റേഷനിലെത്തുന്നതുവരെ യാത്രക്കാർ ഇയാളുടെ കൈ വിട്ടില്ല. വഴിമധ്യേ പ്രതിയുടെ കൂട്ടാളികൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. സ്റ്റേഷനിലെത്തിയ ശേഷം ഇയാളെ  റെയിൽവേ പൊലീസിന് (GRP) കൈമാറി.

പ്രതി മുഹമ്മദ് ഫഖ്റുദ്ദീൻ അഥവാ 'ചോട്ടു', ഭാഗൽപുർ ജില്ലയിലെ നവഗാചിയ സ്വദേശിയെന്ന് തിരിച്ചറിഞ്ഞു. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ട്രെയിൻ യാത്രകളിൽ ജനലിനരികിൽ നിന്ന് മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് റെയിൽവേ പൊലീസും യാത്രക്കാരോട് നിർദേശിച്ചു.